ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും സംസ്‌ഥാനങ്ങൾക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സമരം കാരണം ഗതാഗതം, വ്യവസായം എന്നിവയടക്കമുള്ള മേഖലകളില്‍ തടസം നേരിടുന്നുവെന്ന പരാതിയെ തുടർന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്. ഹരിയാന, ഉത്തർപ്രദേശ്, രാജസ്‌ഥാൻ, ഡെൽഹി എന്നീ സംസ്‌ഥാനങ്ങൾക്കാണ് നിലവിൽ നോട്ടീസ് നൽകിയിട്ടുള്ളത്.
കർഷക സമരത്തെ തുടർന്ന് ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട് സമർപ്പിക്കണമെന്ന് സംസ്‌ഥാന ചീഫ് സെക്രട്ടറിമാരോടും ഡിജിപിമാരോടും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. അതേസമയം തന്നെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് നടത്തിയ പരാമർശം വിവാദമാകുകയും ചെയ്‌തു.
കേന്ദ്ര സർക്കാറിനെതിരെ നടത്തുന്ന സമരം ഡെൽഹിയെയോ, ഹരിയാനയെയോ കേന്ദ്രീകരിച്ച് നടത്തണമെന്നാണ് അമരീന്ദർ സിംഗ് ഇന്നലെ വിവാദ പരാമർശം നടത്തിയത്. കർഷകരുടെ സമരം തുടരുന്ന സാഹചര്യത്തിൽ പഞ്ചാബ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിലാണ് വ്യക്‌തമാക്കിയത്. എന്നാൽ ഈ പരാമർശം വിവാദമാകുകയും, ഇതിനെതിരെ ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് രംഗത്തെത്തുകയും ചെയ്‌തിരുന്നു.
Read also: താലിബാൻ അധികാരത്തിൽ വന്നതോടെ അഫ്‌ഗാനിൽ പൂട്ടിയത് 153 മാദ്ധ്യമ സ്‌ഥാപനങ്ങൾ