കൊച്ചി: പുതിയ ഐടി നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ കർശന നടപടികളെടുക്കാൻ പാടില്ലെന്ന് കേരള ഹൈക്കോടതിയുടെ നിർദ്ദേശം. പുതിയ നിയമം മാദ്ധ്യമങ്ങളുടെ അഭിപ്രായ സ്വാത്രന്ത്ര്യത്തിൽ ഇടപെടാൻ സർക്കാർ സംവിധാനങ്ങൾക്ക് അനിയന്ത്രിത അധികാരം നൽകുന്നതാണെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ബ്രോഡ്‌കാസ്‌റ്റേഴ്‌സ് നൽകിയ ഹരജിയിൽ ജസ്‌റ്റിസ് പിബി സുരേഷ് കുമാറിന്റേതാണ് ഉത്തരവ്.
ഹരജിയിൽ കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണവും കോടതി തേടിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021 എന്ന പേരിലുള്ള നിയമം ഭരണഘടയുടെ 14,19 (1) ജി അനുച്ഛേദത്തിന്റെയും 2000ത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെയും ലംഘനമാണെന്ന് ഹരജിയിൽ പറയുന്നു. ചില വ്യവസ്‌ഥകള്‍ പരാതി പരിഹാര സംവിധാനത്തിലൂടെ ഡിജിറ്റല്‍ ന്യൂസ് മീഡിയയുടെ ഉള്ളടക്കം നിയന്ത്രിക്കാൻ അധികാരം നൽകുന്നതാണ്. ഇത്തരം സംവിധാനങ്ങള്‍ ജുഡീഷ്യല്‍ അധികാരത്തിലേക്കുള്ള കടന്നുകയറ്റം കൂടിയാണ്.
നിയമത്തിന്റെ ഭാഗമായ കോഡ് ഓഫ് എത്തിക്‌സ് അനുസരിച്ചുള്ള പ്രോഗ്രാം കോഡ്, ഡിജിറ്റല്‍ ന്യൂസ് മീഡിയകള്‍ക്ക് ബാധകമാക്കിയിട്ടുണ്ടെങ്കിലും അവ്യക്‌തമായ വ്യവസ്‌ഥകളാണുള്ളതെന്നും ഹരജിയിൽ പറയുന്നു.
Also Read: സിക വൈറസ്; സ്‌ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലേക്ക്