ബെംഗളൂരു: രോഗികളുടെ എണ്ണം വർധിച്ചുവരുന്നതിനിടെ ബെംഗളൂരു നഗരത്തിൽ കോവിഡ് പോസിറ്റീവായ മൂവായിരത്തോളം ആളുകളെ കണ്ടെത്താനാകാതെ അധികൃതർ കുഴയുന്നു. ഇവരുടെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല, സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. മുങ്ങിയ രോഗികളെ കണ്ടുപിടിക്കാനുള്ള തിരക്കിലാണ് അധികൃതർ. രോഗികളെ കണ്ടെത്താനുള്ള ചുമതല കർണാടക സർക്കാർ പോലീസിനെ ഏൽപിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്‌ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്. ഇത്തരത്തിലുള്ള ആളുകളുടെ ഉത്തരവാദിത്തമില്ലാത്ത പ്രവർത്തി മൂലമാണ് സംസ്‌ഥാനത്ത് രോഗവ്യാപനം വർധിക്കുന്നതെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക് കുറ്റപ്പെടുത്തി. ബുധനാഴ്‌ച 39,047 പേർക്കാണ് കർണാടകയിൽ രോഗം സ്‌ഥിരീകരിച്ചത്. 229 പേർ മരിക്കുകയും ചെയ്‌തു.
കാണാതായവരെ എത്രയും പെട്ടെന്ന് കണ്ടെത്താൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് സ്‌ഥിരീകരിച്ച ആളുകൾ മുങ്ങുന്ന പ്രവണത ഒരു കൊല്ലമായി തുടരുന്നതാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകർ പറഞ്ഞു. ജനങ്ങൾക്ക് മരുന്നുകൾ സൗജന്യമായാണ് ലഭ്യമാക്കുന്നത്. 90 ശതമാനത്തോളം രോഗവ്യാപനം കുറക്കാൻ ഇതുവഴി സാധിക്കും. പക്ഷേ, അവർ ഫോണുകൾ ഓഫ് ചെയ്‌ത് വെച്ചിരിക്കുകയാണ്- സുധാകർ പറഞ്ഞു.
ഗുരുതരാവസ്‌ഥയിൽ എത്തിയ ശേഷമാണ് ഭൂരിഭാഗം പേരും ആശുപത്രി തേടി വരുന്നത്. തീവ്രപരിചരണ വിഭാഗങ്ങളിൽ ആ സമയത്ത് കിടക്കകൾ ലഭ്യമാകണമെന്നില്ല. അതാണ് ഇപ്പോൾ നടക്കുന്നത്. ഫോണുകൾ ഓഫായതിനാൽ അത്തരക്കാരെ കണ്ടെത്താൻ പോലും സാധിക്കുന്നില്ല. പലരും മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പോകുന്നതായാണ് സൂചന. ഇത് സ്‌ഥിതി കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നതെന്നും സുധാകർ കൂട്ടിച്ചേർത്തു.
Also Read: വിദേശ സഹായം സ്വീകരിക്കും; ഇന്ത്യ തയ്യാർ; 16 വർഷത്തിനിടെ ആദ്യം