തിരുവനന്തപുരം : കഴിഞ്ഞ ഏഴ് മാസങ്ങള്‍ കൊണ്ട് ഫോണിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ മുന്നറിയിപ്പ് അവസാനിപ്പിക്കാന്‍ നീക്കം. മുന്നറിയിപ്പ് ഇനി മുതല്‍ നിര്‍ത്തലാക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് പരിശോധനക്ക് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കേരള ബ്ലൈന്‍ഡ് അസോസിയേഷന് വേണ്ടി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറെ മാസങ്ങളായി ജനങ്ങള്‍ അറിഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോഴും ഫോണിലൂടെ കേള്‍ക്കുന്നതെന്നും, കോവിഡ് പ്രതിരോധത്തെ പറ്റി ജനങ്ങള്‍ക്ക് ബോധ്യമായ സാഹചര്യത്തില്‍ ഫോണിലൂടെ നല്‍കുന്ന മുന്നറിയിപ്പ് അവസാനിപ്പിക്കണമെന്നുമാണ് ആവശ്യം. ഇതുമൂലം അവശ്യ സമയങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെയോ പോലീസിനെയോ ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന കാലതാമസവും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നൽകാൻ ചീഫ് സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹന്‍ദാസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് മതിയായ ബോധവല്‍ക്കരണം ലഭിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്ന പ്രചാരണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. പരാതിയില്‍ ഉന്നയിച്ച കാര്യം തികച്ചും ന്യായമായ ആവശ്യമാണെന്ന് നിരീക്ഷിച്ച കമ്മീഷന്‍ ഉടന്‍ തന്നെ പരാതി പരിഹരിച്ചു നല്‍കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വം ആണെന്നും വ്യക്തമാക്കി.