ചെന്നൈ: നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്‌റ്റ്) പരീക്ഷ തുടർന്നാൽ തമിഴ്‌നാട്ടിലെ ഗ്രാമ പ്രദേശങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് (പിഎച്ച്‌സി) ഡോക്‌ടർമാരെ ലഭിക്കാതാകുമെന്ന് റിപ്പോർട്. തമിഴ്‌നാട് ഹൈക്കോടതി മുൻ ജഡ്‌ജി എകെ രാജന്റെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശമുള്ളത്. നീറ്റ് പരീക്ഷ സംബന്ധിച്ച് എകെ രാജൻ തയ്യാറാക്കിയ പഠന റിപ്പോർട് തമിഴ്‌നാട് സർക്കാരിന് കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു.
നീറ്റ് പാവപ്പെട്ടവരെ അകറ്റിനിർത്തുകയാണ്. സമ്പന്നരായവർക്കു കൂടുതലായി സീറ്റുകൾ ലഭിക്കുന്നു. സാധാരണ വിദ്യാർഥികളെ എംബിബിഎസ് പഠിക്കുന്നതിൽ നിന്ന് മാറ്റിനിർത്തിയാൽ സമ്പന്നരായവർ ഡോക്‌ടർമാരായി ഗ്രാമങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വരില്ല. അവർ സ്വന്തം ജീവിതം നോക്കി വിദേശത്ത് പഠനത്തിനായി പോകും; എകെ രാജൻ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മറ്റു സംസ്‌ഥാനങ്ങളും ഉടൻ തന്നെ തമിഴ്‌നാടിന്റെ ആവശ്യത്തോടൊപ്പം നിൽക്കും. പല വിഷയങ്ങളിലും ആദ്യം നിലപാടെടുക്കുന്നത് തമിഴ്‌നാടാണ്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിന് എതിരെ ആദ്യം പ്രതികരിച്ചത് തമിഴ്‌നാടാണ്.
പിന്നീട് എല്ലാ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളും എതിർപ്പുമായി രംഗത്തെത്തി. നീറ്റ് പരീക്ഷ കാരണം പരിഹരിക്കാൻ സാധിക്കാത്ത രീതിയിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാവുകയെന്നും രാജൻ ചൂണ്ടിക്കാട്ടി.
Read Also: മാംസനിരോധനം അടിച്ചേല്‍പ്പിക്കാൻ സാധിക്കില്ല; ഉത്തരാഖണ്ഡ് ഹൈക്കോടതി