കണ്ണൂർ: ജില്ലയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വന്ധ്യംകരണം നടത്താനായി നേപ്പാൾ സംഘമെത്തി. ഇവർ കണ്ണൂരിലെത്തി ക്വാറന്റെയ്നിൽ കഴിയുകയാണ്. ജില്ലയിൽ കുറച്ച് മാസങ്ങളായി വിവിധ പ്രദേശങ്ങളിലെ നിരവധി പേരാണ് തെരുവ് നായയുടെ കടിയേറ്റ് ചികിൽസ തേടിയത്.
ഇതിന്റെ അടിസ്‌ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് എബിസി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി വീണ്ടും ആരംഭിക്കുന്നത്. ക്വാറന്റെയ്ൻ പൂർത്തിയാവുന്ന മുറയ്‌ക്ക് നേപ്പാൾ സംഘം നായകളെ പിടിച്ച് വന്ധ്യകരണം നടത്തും. കോവിഡ് പശ്‌ചാത്തലത്തിൽ കഴിഞ്ഞ ഒന്നര വർഷമായി പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതുമൂലമാണ് ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമാകാൻ കാരണമെന്ന് അധികൃതർ വ്യക്‌തമാക്കി.
ഒരു ഡോക്‌ടർ, 6 ഡോഗ് കാച്ചർ, 2 ക്ളീനിങ് സ്‌റ്റാഫ്, ഡ്രൈവർ തുടങ്ങി ആറ് പേരാണ് നേപ്പാൾ സംഘത്തിൽ ഉള്ളത്. നായയെ പിടികൂടി പാപ്പിനിശ്ശേരിയിലെ എബിസി കേന്ദ്രത്തിൽ എത്തിച്ച് വന്ധ്യകരണം ചെയ്‌ത് 2 ദിവസത്തിന് ശേഷം പിടികൂടിയ സ്‌ഥലത്ത് തന്നെ കൊണ്ടുവിടും. ജില്ലാ പഞ്ചായത്ത് 2017 മുതലാണ് എബിസി പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ബെംഗളൂരു ഏജൻസിയാണ് പദ്ധതി നടത്തിയിരുന്നത്.
പാപ്പിനിശ്ശേരിയിലെ എബിസി കേന്ദ്രത്തിൽ ഇതുവരെയായി 6964 തെരുവ് നായ്‌ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്. 2017 ൽ-2124, 2018ൽ-2456, 2019ൽ-1339, 2025 ൽ-1045 എന്നിങ്ങനെയാണ് നായ്‌ക്കളെ വന്ധ്യംകരിച്ചത്. ജില്ലയിലെ പടിയൂരിലും എബിസി കേന്ദ്രം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതർ.
Read Also: മഴ കനക്കുന്നു; തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിൻ വഴിതിരിച്ച് വിട്ടു