തിരുവനന്തപുരം : ശക്‌തമായ മഴയെ തുടർന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിൻ വഴിതിരിച്ചു വിട്ടു. കൊങ്കൺ മേഖലയിൽ തുടരുന്ന അതിതീവ്ര മഴയിൽ ഗതാഗതം തടസപ്പെട്ടതോടെയാണ് ട്രെയിൻ തിരിച്ചുവിടാൻ തീരുമാനിച്ചത്. ബുധനാഴ്‌ചയോടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നേത്രാവതി എക്‌സ്‍പ്രസാണ് കനത്ത മഴയെ തുടർന്ന് തിരിച്ചുവിട്ടത്.
അതേസമയം അടുത്ത മൂന്ന് ദിവസം കൂടി ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കിയത്. മഹാരാഷ്‌ട്രയിൽ തുടരുന്ന മഴയിൽ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂക്ഷമായി. മണ്ണിടിച്ചിനെ തുടർന്ന് കൊങ്കൺ പാതയിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ ഈ റൂട്ടിലെ റെയിൽവേ സ്‌റ്റേഷനുകളിൽ 6000ത്തോളം യാത്രക്കാർ കുടുങ്ങിയതായും അധികൃതർ വ്യക്‌തമാക്കി.
മഹാരാഷ്‌ട്രയിലെ രത്‌നഗിരി, റായ്‌ഗഡ്, ഖേഡ്, ചിപ്ളണ്‍ എന്നീ പ്രദേശങ്ങൾ നിലവിൽ കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി. ഇവിടങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി കര,നാവിക, വ്യോമ സേനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ സംസ്‌ഥാനത്തും ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി. ഇതിനെ തുടർന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. മധ്യ കേരളത്തിലും, വടക്കൻ കേരളത്തിലും മഴ ശക്‌തമാക്കുമെന്നും, മലയോര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also : വയനാട്ടിൽ കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി, ജാഗ്രതാ നിർദ്ദേശം