വയനാട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്‌ഥാ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്. ശക്‌തമായ മഴ തുടർന്നാൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി തുടങ്ങിയവ ഉണ്ടാവാൻ സാധ്യത ഉള്ളതിനാലാണ് കാലാവസ്‌ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയത്. ശനിയാഴ്‌ചവരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ആളുകൾ ജാഗ്രത പാലിച്ച് സുരക്ഷിതരാകണമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
ബുധനാഴ്‌ച മുതൽ ശക്‌തമായ മഴയാണ് ജില്ലയിൽ പെയ്യുന്നത്. ശനി, ഞായർ ദിവസങ്ങളിൽ മഞ്ഞ അലർടും തിങ്കളാഴ്‌ച മുതൽ സാധാരണ മഴയുമാണ് ജില്ലയിൽ പ്രതീക്ഷിക്കുന്നത്. മലമ്പ്രദേശങ്ങളിൽ മഴ ഇടവേളകളില്ലാതെ പെയ്യുന്നതിനാൽ പുഴകൾ, തോടുകൾ, മറ്റു ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്. വേനൽ മഴയുടെ ഭാഗമായി തന്നെ ജില്ലയിൽ ഇത്തവണ ഉയർന്ന അളവിലുള്ള മഴ ലഭിച്ചിട്ടുണ്ട്. അതിനാൽ കനത്ത മഴയിൽ ജില്ലയിലെ മലയോര നിവാസികൾ കനത്ത ജാഗ്രത പുലർത്തേണ്ടതുണ്ട്.
ബുധനാഴ്‌ച മുതൽ വ്യാഴം വരെ ലഭിച്ച മഴയുടെ കണക്കനുസരിച്ച് പൂത്തുമലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 182.6 മില്ലീമീറ്റർ മഴയാണ് ഇവിടെ പെയ്‌തത്. എളമ്പിലേറി, ലക്കിടി, വൈത്തിരി, ചെമ്പ്ര,മേൽമുറി, ബാണാസുര, ചുളിക്ക, തിരുനെല്ലി, എന്നിവിടങ്ങളിലും 100–150 മില്ലീമീറ്ററിലധികം മഴ ലഭിച്ചിട്ടുണ്ട്. ബാണാസുര ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്.
Read Also: ചാലിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ