തിരുവനന്തപുരം: മരംമുറി വിഷയം മറച്ചുവെക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വിവാദമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത് കോവിഡ് മഹാമാരിയുടെ വിവരങ്ങളാണെന്നും ഇരിക്കുന്ന കസേരയുടെ വിലയറിയാതെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാര്‍ത്താ സമ്മേളനം മുഖ്യമന്ത്രി ദുരുപയോഗം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദം ദൗര്‍ഭാഗ്യകരമാണ്. ഇത് ഇവിടെ അവസാനിക്കട്ടെ. വനംകൊള്ള വിഷയത്തില്‍ നിന്നും ശ്രദ്ധതിരിച്ചു വിടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ സുധാകരന്‍ കെപിസിസി പ്രസിഡണ്ട് ആയതിനെ സിപിഎം ഭയക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അധികാരം ഏറ്റെടുത്ത ഉടനെ സിപിഎം നേതാക്കള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
അതേസമയം സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനങ്ങളെ രമേശ് ചെന്നിത്തലയും രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണം, ആ നിലവാര തകർച്ചയാണ് ഇന്നലെ സുധാകരന് എതിരെ നടത്തിയ പത്രസമ്മേളനം തെളിയിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പദ്ധതിയിട്ടിരുന്നെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ബ്രണ്ണൻ കോളേജ് കാലത്ത് തന്നെ ചവിട്ടി വീഴ്‌ത്തിയെന്ന കെ സുധാകരന്റെ അഭിമുഖത്തിലെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Most Read: നിറം മാറാനൊരുങ്ങി കെഎസ്‌ആർടിസി; ഒപ്പം റൂട്ട് നമ്പറിങ്ങും; പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ