ഡെൽഹി: 2023-24 സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കം. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ സാധനങ്ങളുടെ വില വ്യത്യാസം ഇന്ന് മുതലാണ് പ്രാബല്യത്തിലാവുക.
പുതിയ ആദായ നികുതി സ്‌കീം എല്ലാവർക്കും ബാധകമാകുന്നതും ഇന്ന് മുതലാണ്. പഴയ നികുതി രീതി പിന്തുടരണമെന്ന് താല്‍പ്പര്യപ്പെടുന്നവർ അത് പ്രത്യേകം തിരഞ്ഞെടുക്കണം. പുതിയ നികുതി സ്‌കീമില്‍ ഏഴ് ലക്ഷം വരെ നികുതിയില്ലെന്നതും ഈ സാമ്പത്തിക വർഷം നടപ്പാകും. സ്വർണം, വെള്ളി, വസ്‍ത്രം, കുട, സിഗരറ്റ് എന്നിവക്ക് പുതിയ ബജറ്റ് പ്രകാരം ഇന്ന് മുതല്‍ വില കൂടും. കംപ്രസ്‌ഡ് ബയോഗ്യാസ്, ലിഥിയം അയണ്‍ ബാറ്ററി, മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍, ടിവി പാനലുകള്‍ അടക്കമുള്ളവയ്‌ക്ക് വില കുറയും.
പെട്രോളിയം കമ്പനികള്‍ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്താന്‍ ഇടയുള്ളതിനാല്‍ പാചകവാതകവില കൂടുമോ കുറയുമോ എന്നതില്‍ ആകാംഷ നിലനിൽക്കുന്നു. എച്ച്.യു.ഐ.ഡി ഹാള്‍മാർക്ക് പതിച്ച സ്വർണാഭരണങ്ങള്‍ മാത്രമേ ഇന്ന് മുതല്‍ വില്‍ക്കാൻ അനുവാദമുള്ളു. എന്നാല്‍ കേരളത്തിലിത് മൂന്ന് മാസം കൂടി ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നീട്ടി നല്‍കിയിട്ടുണ്ട്.
ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കുള്ള ദീർഘകാല മൂലധന നേട്ട നികുതി അനൂകൂല്യം ഒഴിവാക്കിയത് ഇന്ന് മുതല്‍ പ്രാബല്യത്തിലാണ്. മുതിര്‍ന്ന പൗരന്‍മാർക്കുള്ള നിക്ഷേപ പരിധി ഉയർത്തിയതും ഇന്നാണ് നടപ്പിലാകുക. സെക്കന്റ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള മാർഗ നിർദേശങ്ങള്‍ നടപ്പിലാകും. 15 വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 9 ലക്ഷം സർക്കാർ വാഹനങ്ങള്‍ ഇന്ന് മുതല്‍ ഒഴിവാക്കും. 2023 ലെ വിദേശ വ്യാപാര നയവും ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരുക. ഇന്ന് തുടങ്ങുന്ന സാമ്പത്തിക വർഷം 2024 മാർച്ച് 31ന് ആണ് അവസാനിക്കുന്നത്.
Kerala News: സംസ്‌ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ആരോഗ്യമന്ത്രി