മലപ്പുറം: നിലമ്പൂരിൽ ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിലമ്പൂർ സ്വദേശികളായ കൈപ്പഞ്ചേരി ഫാസിൽ, കുന്നേക്കാടൻ ഷമീം എന്ന പൊരി ഷമീം, പുലക്കുളങ്ങര ഷബീബ് റഹ്‌മാൻ, കൂത്രാടൻ മുഹമ്മദ് അജ്‌മൽ, വാണിയമ്പലം ചീര ഷഫീഖ് എന്നിവർക്ക് വേണ്ടിയാണ് പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
അതിനിടെ, കേസിൽ അറസ്‌റ്റിലായ ഷൈബിൻ അഷ്‌റഫ് ഉൾപ്പടെയുള്ള പ്രതികളെ പോലീസ് ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും. മുഖ്യപ്രതി ഷൈബിനുമായുള്ള തെളിവെടുപ്പ് കേസിലെ നിർണായകമാകും. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ്, നിഷാദ്, ഷിഹാബുദ്ധീൻ എന്നിവരെ കസ്‌റ്റഡിയിൽ ലഭിക്കാൻ പോലീസ് അപേക്ഷ സമർപ്പിച്ചു. ഇന്ന് കസ്‌റ്റഡിയിൽ ലഭിച്ചാൽ നിലമ്പൂരിലെ വീട്ടിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
കൂട്ടുപ്രതികളായ നൗഷാദുമായി നാല് ദിവസം നീണ്ട തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. മൃതദേഹം വെട്ടിനുറുക്കിയ കത്തി വാങ്ങിയ കടയിലും പരിശോധന നടത്തി. കേസില്‍ മൃതദേഹം വെട്ടി നുറുക്കാന്‍ ഉപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി കണ്ടെത്തിയിരുന്നു. പോലീസ് കസ്‌റ്റഡിയിലുള്ള പ്രതി നൗഷാദുമായി നിലമ്പൂര്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പുളിമരക്കുറ്റി കണ്ടെത്തിയത്.
മരക്കുറ്റിയിലെ അവശിഷ്‌ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയക്കും. ഇത് കേസില്‍ നിര്‍ണായക തെളിവായി മാറുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഷൈബിൻ അഷ്‌റഫിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും സ്വദേശത്തും വിദേശത്തേക്കും സഹായികളായി നിന്ന പ്രതികൾക്ക് വേണ്ടിയാണ് പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരെ കുറിച്ച് കൂടുതൽ സൂചനകൾ പൊലീസിന് ലഭിച്ചിട്ടില്ല.
Most Read: വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും; അന്വേഷണം തമിഴ്‌നാട്ടിലേക്ക്