പാലക്കാട്: സൈലന്റ് വാലി സൈരന്ധ്രി വനത്തിനുള്ളിൽ കാണാതായ വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും. വനംവകുപ്പിന്റെ നേതൃത്വത്തിൽ രണ്ടാഴ്‌ചയായി തുടരുന്ന വ്യാപക തിരച്ചിലാണ് ഇന്ന് നിർത്തുന്നത്. 150തോളം വനംവകുപ്പ് ജീവനക്കാരാണ് നിബിഡ വനത്തിൽ ദിവസേന തിരച്ചിൽ നടത്തുന്നത്.
എഴുപതോളം ക്യാമറകൾ സ്‌ഥാപിച്ചിട്ടും രാജനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാജന് വേണ്ടി സൈലന്റ് വാലി വനത്തിനുള്ളിൽ ഇനി തിരയുന്നതിൽ കാര്യമില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. അതേസമയം, തിരോധാനം അന്വേഷിക്കുന്ന അഗളി പോലീസിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്പോലീസിന്റെയും വനംവകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്. അടുത്ത മാസം 11ന് മകളുടെ വിവാഹം നിശ്‌ചയിച്ചിരിക്കെയാണ് രാജനെ കാണാതായത്. രാജനെ ഏതെങ്കിലും വന്യജീവി ആക്രമിച്ചോ, വനത്തിനുള്ളിൽ കുടുങ്ങിപ്പോയോ തുടങ്ങിയ സാധ്യതകളാണ് വനംവകുപ്പ് അന്വേഷിച്ചത്. രണ്ടാഴ്‌ചത്തോളം നടത്തിയ അന്വേഷണത്തിൽ നിന്നും വന്യജീവി ആക്രമണ സാധ്യതകൾ ഒന്നുമില്ലെന്ന വിലയിരുത്തലാണ് വനംവകുപ്പിന്.
Most Read: 42 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന്; വോട്ടെണ്ണൽ നാളെ