കോഴിക്കോട്: നിപ പരിശോധനക്കയച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവ് എന്ന റിപ്പോർട് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്നും, ചികിൽസയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
ആദ്യം മരിച്ച വ്യക്‌തി പോയ സ്‌ഥലങ്ങൾ കണ്ടെത്താൻ പോലീസ് സഹായത്തോടെ ശ്രമങ്ങൾ തുടരുകയാണ്. മരുതോങ്കര സ്വദേശിക്ക് രോഗലക്ഷണം ഉണ്ടായ ദിവസത്തിന് മുമ്പുള്ള ദിവസങ്ങളിൽ അയാൾ പോയ സ്‌ഥലങ്ങൾ കൂടി കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. മറ്റു ജില്ലകളിലുള്ള സമ്പർക്ക പട്ടികയിലെ ആളുകളുടെ സാമ്പിൾ പരിശോധന ഉടൻ പൂർത്തിയാക്കും. മോണോക്‌ളോണൽ ആന്റിബോഡി ഉപയോഗിക്കുന്ന കാര്യത്തെ കുറിച്ച് കേന്ദ്രവുമായി ചർച്ച നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പോസിറ്റീവ് ആയായ് രണ്ടുപേർക്ക് രോക്ഷലക്ഷണങ്ങൾ ഒന്നുമില്ല. അതുപോലെ, ഇപ്പോൾ ചികിൽസയിലിരിക്കുന്ന രോഗികൾക്ക് ആന്റിബോഡി കൊടുക്കേണ്ട ആവശ്യമില്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ആന്റിബോഡി മറ്റു രാജ്യങ്ങളിൽ നിന്നും എത്തിക്കാനുള്ള നടപടി വേഗത്തിലാക്കാൻ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
Most Read| ഇടുക്കി അണക്കെട്ടിന്റെ സുരക്ഷ; കളക്‌ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം