കോഴിക്കോട്: സംസ്‌ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനക്ക് അയച്ച 16 സാമ്പിളുകൾ കൂടി നെഗറ്റീവ് ആയി. ഇതോടെ പരിശോധിച്ച 47 സാമ്പിളുകളിൽ 46 ഉം നെഗറ്റീവായി. സമ്പർക്കപട്ടികയിൽ ആകെയുള്ളത് 265 പേരാണ്. ഇവരിൽ 68 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 12 പേർക്ക് പനിയും മറ്റ് ലക്ഷണങ്ങളുമുണ്ട്.
നിപ ബാധിച്ച് മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. അഞ്ച് ഫലങ്ങൾ കൂടിയാണ് ഇനി വരാനുള്ളത്. സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ നിരീക്ഷണകാലം ഇരട്ടിയാക്കാൻ തീരുമാനമുണ്ട്.
നിപയുമായി ബന്ധപ്പെട്ട് ഇതുവരെ 4,995 വീടുകളിൽ സർവേ നടത്തി. 2,7536 പേരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥർ നേരിൽ കണ്ടു. 44 പേർക്ക് പനി ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പരിശോധിക്കാൻ തീരുമാനിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി മൃഗ സംരക്ഷണ വകുപ്പ് ശേഖരിച്ച അഞ്ച് സാമ്പിളുകൾ പരിശോധനക്ക് അയക്കാനും തീരുമാനമായി.
നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. വിദേശത്ത് നിന്ന് ആന്റി ബോഡി മരുന്ന് കൊണ്ടുവരാനുള്ള നടപടികള്‍ ശക്‌തമാക്കാനും ലക്ഷണങ്ങളുള്ളവരെ അടിയന്തരമായി പരിശോധിക്കാനും മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി. അതേസമയം, കോഴിക്കോട് താലൂക്കിൽ കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ വാക്‌സിനേഷൻ പുനരാരംഭിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
Most Read: ‘നീതിയ്‌ക്കായി ഏതറ്റം വരെയും പോകും’; ഹരിത കോടതിയിലേക്ക്