മലപ്പുറം: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മലപ്പുറത്തെ ആളുകളുടെ ആരോഗ്യനില തൃപ്‌തികരമായി തുടരുന്നതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ സക്കീന അറിയിച്ചു. കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിലെ 18 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.
ഇതിൽ 9 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും ബാക്കിയുള്ളവർ ലോ റിസ്‌ക് വിഭാഗത്തിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. 8 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. അതേസമയം, നിപ സ്‌ഥിരീകരിച്ച ചാത്തമംഗലത്തിന് സമീപമായി വരുന്ന മലപ്പുറത്തെ സ്‌ഥലങ്ങളിൽ പനി, ചുമ മുതലായ ലക്ഷണങ്ങൾ ഉള്ളവരുടെ ആരോഗ്യസ്‌ഥിതി സംബന്ധിച്ച് നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉള്ളവർ അതത് പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകരുമായോ ആർആർടി ആംഗങ്ങളുമായോ ആരോഗ്യ വകുപ്പിന്റെ കൺട്രോൾ സെല്ലുമായോ ബന്ധപ്പെടണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. പട്ടികയിൽ ഉൾപ്പെട്ടവർ ശരിയായ രീതിയിൽ മാസ്‌ക് ഉപയോഗിക്കുക, പ്രത്യേക മുറിയും ശുചിമുറിയും ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്.
Read Also: മലമ്പുഴ ഡാം പരിസരത്തെ അഭ്യാസ പ്രകടനം; യൂട്യൂബ് വ്‌ലോഗർമാർക്ക് പിഴശിക്ഷ