കോഴിക്കോട്: ജില്ലയിൽ നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർക്ക് രോഗലക്ഷണം കണ്ടെത്തിയിരിക്കുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. 158 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. 20 പേർക്ക് പ്രാഥമിക സമ്പർക്കം സ്‌ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന്, നിരീക്ഷണത്തിലുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിക്കും. രോഗലക്ഷണമുള്ള രണ്ടുപേർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
പ്രതിരോധ പ്രവർത്തനങ്ങൾക്കായി 16 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. അതേസമയം, നിപ്പ ബാധിച്ച് മരിച്ച 12കാരന് കോവിഡ് ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്‌തമാക്കി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. മെഡിക്കൽ കോളേജിൽ കുറച്ച് സമയം മാത്രമാണ് കുട്ടി ഉണ്ടായിരുന്നത്. മെഡിക്കൽ കോളേജിൽ നിന്ന് സ്രവം പരിശോധനക്ക് അയക്കാത്തതിന്റെ കാരണം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ നിപ്പ സ്‌ഥിരീകരിച്ചതിനെ തുടർന്ന് കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ശനിയാഴ്‌ച രാത്രി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ രോഗ വ്യാപനം തടയാനുള്ള കര്‍മപദ്ധതി തയ്യാറാക്കിയതായി മന്ത്രി മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആശങ്കയ്‌ക്ക് വകയില്ല. ജില്ലയിലെ ഡോക്‌ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം സജ്‌ജരാണ്. ഒരു ടീം ആയി പ്രവര്‍ത്തിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
നിപ്പ ബാധയെ കുറിച്ചുള്ള പഠനത്തിനായി കേന്ദ്രസംഘം കോഴിക്കോട്ടെത്തി. നാഷണൽ സെന്റർ ഫോർ ഡിസിസ് കൺട്രോൾ ടീമാണ് ജില്ലയിൽ എത്തിയത്. രോഗ നിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്നും കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ട്.
Also Read: ലജ്‌ജിച്ച് കേരളം; കോവിഡ് ചികിൽസാ കേന്ദ്രത്തില്‍ 16കാരിക്ക് നേരെ ലൈംഗികാതിക്രമം