പാറ്റ്ന: രാജ്യത്തെ ഞെട്ടിച്ച രാഷ്ട്രീയ നീക്കത്തിലൂടെ എന്‍ഡിഎ സഖ്യസര്‍ക്കാരില്‍ നിന്ന് പിരിഞ്ഞ് ബിഹാറില്‍ പുതിയ സഖ്യസർക്കാരിനെ രൂപീകരിക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ എന്നിവരുമായി പുതിയ സഖ്യം രൂപീകരിച്ചു.
ഇന്ന് പ്രതിജ്ഞ ചെയ്യുന്ന പുതിയ സഖ്യ സർക്കാരിൽ മുഖ്യമന്ത്രി സ്ഥാനത്ത് 71 കാരനായ നിതീഷ് കുമാര്‍ തന്നെ തുടരും. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആഭ്യന്തര വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നിതീഷ് കുമാര്‍ ആഭ്യന്തര വകുപ്പ് നിലനിര്‍ത്തും എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം, കോണ്‍ഗ്രസ് അവകാശം ഉന്നയിച്ച സ്പീക്കർ സ്ഥാനം ആര്‍ജെഡിക്ക് നല്‍കാനും ധാരണയായിട്ടുണ്ട്.
ജെഡിയു എന്ന ജനതാദൾ യുണൈറ്റഡിന്റെ ജീവാത്മാവായ നിതീഷ് കുമാര്‍ രാഷ്ട്രീയ ജനതാദളുമായി (അർജെഡി-ലാലു പ്രസാദ് യാദവ്) എത്രകാലം മുന്നോട്ടുപോകുമെന്ന് നിരീക്ഷകർക്ക് പോലും പ്രവചിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. എങ്കിലും, ഇന്നത്തെ പുതിയ സഖ്യ സർക്കാരിനെ എൻഡിഎ ഭയത്തോടെ തന്നെയാണ് കാണുന്നത്.
ആർജെഡി സഖ്യം–110, എൻഡിഎ സഖ്യം 125 എന്നിങ്ങനെയായിരുന്നു കക്ഷിനില. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർജെഡി–75, ബിജെപി–74, ജെഡി–യു–43, ഇടതുപക്ഷം– 16 എന്നിങ്ങനെയാണ് വിജയം. ഈ സഖ്യങ്ങളിലാണ് ഇന്നത്തോടെ മാറ്റം ഉണ്ടാകുന്നത്.
Most Read: ദേശീയപാതയിലെ കുഴിയടയ്ക്കൽ; കളക്ടർമാർക്ക് അടിയന്തര നിർദ്ദേശം


































