തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്‌ഥാന സർക്കാർ കൈമലർത്തുന്നത് തമിഴ്‌നാടുമായുള്ള രഹസ്യധാരണ മൂലമാണെന്ന ആരോപണവുമായി എൻകെ പ്രേമചന്ദ്രൻ എംപി. തമിഴ്‌നാട് മുല്ലപ്പെരിയാർ അണക്കെട്ടിന്റ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ നടത്തിയ അഭിപ്രായ പ്രകടനം ദയനീയ കീഴടങ്ങലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാര്‍ വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. സുപ്രീം കോടതിയെ ഈ വിവരം അറിയിക്കും. 142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ല. സർക്കാർ ഇക്കാര്യത്തിൽ തീവ്രമായ അറിയിപ്പ് തമിഴ് നാടിന് നൽകും.
ഇക്കാര്യത്തിൽ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. മേൽനോട്ട സമിതി കൂടാതെ ഇങ്ങനെ ചെയ്‌തത് സമിതിയെ അറിയിക്കും. എത്ര കാലം ഇങ്ങനെ രാത്രിയിൽ സുരക്ഷ ഒരുക്കുമെന്നും മന്ത്രി ചോദിച്ചു. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാൻ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.