തിരുവനന്തപുരം: സംസ്‌ഥാനത്ത് 80 ശതമാനം സ്വകാര്യ ബസുകളും സർവീസ് നടത്തുന്നത് നികുതി അടയ്‌ക്കാതെയെന്ന് റിപ്പോർട്. ഡിസംബർ 31 ആയിരുന്നു നികുതി അടക്കാനുള്ള അവസാന തീയതി. റോഡ് നികുതിയിൽ ഇളവ് കിട്ടിയില്ലെങ്കിലും സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ തുക അടയ്‌ക്കാൻ കഴിയില്ലെന്നും സ്വകാര്യ ബസുടമകൾ പറയുന്നു.
ഈ ഇനത്തിൽ സർക്കാരിന് കിട്ടാനുള്ളത് 35 കോടിയിലേറെ രൂപയാണ്. നികുതി ഇളവ് പ്രതീക്ഷിച്ചാണ് ഭൂരിഭാഗം ബസുകളും സർവീസ് പുനരാരംഭിച്ചത്. ചെലവ് കഴിഞ്ഞ് കാര്യമായി ഒന്നും കിട്ടാത്ത സാഹചര്യമാണ് ഇപ്പോഴെന്ന് ബസുകാർ പറയുന്നു. സമയപരിധി കഴിഞ്ഞതിനാൽ 10000 രൂപ വരെ പിഴത്തുകയും ചേർത്തുവേണം ഇനി നികുതി നൽകാൻ.
പത്തനംതിട്ടയിൽ ഏഴും വയനാട്ടിൽ രണ്ടും ബസുകൾക്ക് മാത്രമാണ് നികുതി അടച്ചത്. കൂടുതൽ സ്വകാര്യ ബസുകളുള്ള മലപ്പുറത്ത് ഇത് 10 ശതമാനത്തിന് താഴെ മാത്രമാണ്. കൊല്ലത്ത് മാത്രമേ വ്യത്യാസമുള്ളൂ. അവിടെ പകുതി ബസുകൾ നികുതി അടച്ചു.
നികുതി അടയ്‌ക്കാത്ത ബസുകൾക്ക് നേരെ വാഹനവകുപ്പ് ഉദ്യോഗസ്‌ഥർ പിഴ ചുമത്താൻ തുടങ്ങി. 7500 രൂപയാണ് പിഴത്തുക. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ സർവീസ് നിർത്തിവെക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ബസുടമകൾ പറയുന്നു.
പിഴ കൂടാതെ നികുതി അടയ്‌ക്കാനുള്ള കാലാവധി നീട്ടി നൽകാൻ പോലും സർക്കാർ തയ്യാറായിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്‌ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ പറഞ്ഞു. 33 സീറ്റുകളുള്ള ബസിന് 20,070 രൂപയും, 38 സീറ്റുകളുള്ളതിന് 23490 രൂപയും, 48 സീറ്റിന് 29,910 രൂപയും, 2018ന് ശേഷം ഇറങ്ങിയ വലിയ ബസുകൾക്ക് 36000 രൂപയുമാണ് മൂന്ന് മാസത്തെ റോഡ് നികുതി.
Also Read: കസാഖിസ്‌ഥാനിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണം; കത്തയച്ച് വിഡി സതീശൻ