തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. ഏതൊരു പദ്ധതി വരുമ്പോഴും കെ സുധാകരന് കമ്മീഷൻ ഓർമ്മവരുന്നത് മുൻപരിചയം ഉള്ളതുകൊണ്ടാണ് എന്ന് വി ശിവൻകുട്ടി ആരോപിച്ചു.
ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയൻ. അഞ്ച് വർഷവും കമ്മീഷൻ വാങ്ങിച്ച് നാട് കൊള്ളയടിച്ച ആളാണെന്ന ആരോപണം രണ്ടാം പിണറായി സർക്കാരിനെ തിരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്ത് കാർക്കിച്ച് തുപ്പലാണെന്നും അദ്ദേഹം പറഞ്ഞു.
എന്തിലും ഏതിലും അഴിമതി നടത്തുന്ന പാരമ്പര്യം കോൺഗ്രസിനാണ്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ ചെയ്‌തികൾ മൂലമാണ് കോൺഗ്രസ് ദേശീയ തലത്തിൽ ഗതി പിടിക്കാത്തത്. പഞ്ചവടി പാലം പോലെ പാലാരിവട്ടം പാലം പണിതവർ എടപ്പാൾ മേൽപ്പാലം കാണണമെന്നും മന്ത്രി പറഞ്ഞു.
ഈ നാടിന്റെ മുഴുവന്‍ പിന്തുണയുള്ള നേതാവാണ് പിണറായി വിജയന്‍. സ്വന്തം പാർട്ടിയിൽ എത്ര പേരുടെ പിന്തുണ കെ സുധാകരന് ഉണ്ടെന്നും ശിവൻകുട്ടി ചോദിച്ചു. കെപിസിസി അധ്യക്ഷ പദവി ആരുടെയും ഭൂതകാലം മറയ്‌ക്കാന്‍ ഉള്ള ലൈസന്‍സ് അല്ല. പിണറായി വിജയന്‍ ആരാണെന്നും കെ സുധാകരന്‍ ആരാണെന്നും പൊതുജനങ്ങള്‍ക്ക് വ്യക്‌തമായി അറിയാമെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.
Most Read: ബോട്ടുകൾക്ക് മുകളിലേക്ക് പാറ പൊട്ടിവീണു; 7 മരണം