മനാമ: കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ബഹ്‌റൈൻ. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനായി യാത്രക്കാർക്ക് നടത്തിയിരുന്ന കോവിഡ് പിസിആർ പരിശോധനയും, നിർബന്ധിത ക്വാറന്റെയ്‌നും ഒഴിവാക്കിയതായി അധികൃതർ വ്യക്‌തമാക്കി. ഇനിമുതൽ ബഹ്‌റൈൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ഇവ രണ്ടും കൂടാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കും.
സിവിൽ ഏവിയേഷൻ വിഭാഗമാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. രാജ്യത്തെത്തുന്ന യാത്രക്കാരുടെ പിസിആർ പരിശോധനയും, ക്വാറന്റെയ്‌നും ഒഴിവാക്കിയതിന് ഒപ്പം തന്നെ രാജ്യത്ത് കോവിഡ് പോസിറ്റീവ് ആകുന്നവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ബാധകമായ പ്രോട്ടോക്കോളിലും മാറ്റം വരുത്തിയിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഇനി മുതല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമില്ല.
പുതിയ നിബന്ധനകള്‍ പ്രകാരം സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ പ്രകടമാവുന്നുണ്ടെല്‍ മാത്രമേ പരിശോധന നടത്തേണ്ടതുള്ളൂ. രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെയും ബൂസ്‌റ്റര്‍ ഡോസിന്റെയും ഫലപ്രാപ്‍തി സംബന്ധിച്ച് നടത്തിയ വിലയിരുത്തലുകള്‍ക്ക് ഒടുവിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് പ്രതിരോധത്തിനായി മാസ്‍ക് ധരിക്കുന്നത് ഉള്‍പ്പടെയുള്ള സുരക്ഷാ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: ഡീസൽ വിലവർധനവ്; ഇന്ധനം പുറത്തുനിന്ന് വാങ്ങാൻ കെഎസ്‌ആർടിസി