മലപ്പുറം: ജില്ലയിലെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം. അതിനാൽ തന്നെ ഇവിടുത്തെ വെന്റിലേറ്റർ, മെഡിക്കൽ ഐസിയു എന്നിവ ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. പ്രത്യേക പരിശീലനം ലഭിച്ച ഡോക്‌ടർമാരുടെയും, നഴ്‌സുമാരുടെയും കുറവിനെ തുടർന്ന് ഉൽഘാടനം കഴിഞ്ഞ് 8 മാസം പിന്നിട്ടിട്ടും ഇവ പ്രവർത്തനമാരംഭിക്കാതെ കിടക്കുന്നത്.
ദുരന്ത നിവാരണ വകുപ്പിന്റെ സഹായത്തോടെ ദേശീയ ആരോഗ്യ മിഷൻ അനുവദിച്ച 1.15 കോടി രൂപ ചിലവിലാണ് ഇവ നിർമിച്ചത്. അത്യാഹിത വിഭാഗത്തിൽ വെന്റിലേറ്റർ സൗകര്യമുള്ള 10 കിടക്കകളും അഞ്ച് നിരീക്ഷണ കിടക്കകളുമുണ്ട്. 10 ലക്ഷം രൂപ ചിലവിൽ ഒരുക്കിയ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനവും സജ്‌ജമാണ്.
എന്നാൽ പരിശീലനം ലഭിച്ച 4 ഡോക്‌ടർമാരുടെയും, 6 നഴ്‌സുമാരുടെയും സേവനം ഉണ്ടെങ്കിൽ മാത്രമേ ഇവ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുകയുള്ളൂ. മൂന്നു ഷിഫ്റ്റുകളിലായി 8 മണിക്കൂർ ഇടവിട്ട് ഒരു ഡോക്‌ടറുടെയും രണ്ട് നഴ്‌സുമാരുടെയും സേവനമാണ് വേണ്ടത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ദേശീയ ആരോഗ്യ ദൗത്യത്തിന് നഗരസഭ വീണ്ടും കത്ത് നൽകിയിട്ടുണ്ട്.
Read also: മര്‍ക്കസ് നോളജ് സിറ്റിയിലെ അപകടം; മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞതായി പരാതി