കോഴിക്കോട്: താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ട്രസ്‌റ്റിന്റെ നിർമാണത്തിലിരുന്ന മര്‍ക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകര്‍ന്ന് വീണ വാര്‍ത്ത റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ തടഞ്ഞതായി പരാതി.
സംഭവം അറിഞ്ഞ് ഇന്നലെ പകല്‍ 11.20 ഓടെ സ്‌ഥലത്തെത്തിയ പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകരെയാണ് മര്‍ക്കസ് നോളജ് സിറ്റിയുടെ ആളുകള്‍ തടഞ്ഞത്. ഇത് സ്വകാര്യ സ്‌ഥലമാണെന്നും ഇവിടെ പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനമില്ലെന്നും തങ്ങള്‍ തരുന്ന വാര്‍ത്ത നല്‍കിയാല്‍ മതിയെന്നും പറഞ്ഞാണ് മാദ്ധ്യമ പ്രവര്‍ത്തകരെ തടഞ്ഞത്.
സംഭവസ്‌ഥലത്ത് വീഡിയോ ചിത്രീകരുക്കുന്നതുമായി ബന്ധപ്പെട്ട് ചെറിയ തോതില്‍ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നും എന്നാല്‍ അപ്പോള്‍ തന്നെ അത് പരിഹരിച്ചിരുന്നെന്നും കോടഞ്ചേരി എസ്ഐ അഭിലാഷ് പറഞ്ഞു.
മാദ്ധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചു വാങ്ങി ചിത്രീകരിച്ച ദൃശ്യങ്ങൾ നശിപ്പിക്കുകയും കയ്യേറ്റശ്രമം നടത്തുകയും ചെയ്‌ത നോളജ് സിറ്റി അധികൃതരുടെ നടപടിയിൽ കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയാ പേഴ്‌സൺസ് യൂണിയൻ (കെആർഎംയു) കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഇത്തരം പ്രവർത്തികൾ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കെആർഎംയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ചൊവ്വാഴ്‌ച രാവിലെ നടന്ന അപകടത്തില്‍ 22 പേര്‍ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ ചൊവ്വാഴ്‌ച 59 പേര്‍ ജോലിക്കെത്തിയിരുന്നു. പരിക്കേറ്റ 19 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, രണ്ട് പേര്‍ ഇഖ്റ ആശുപത്രിയിലും, രണ്ട് പേര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിൽസ തേടി. രണ്ട് പേരുടെ നില ഗുരുതരമാണ്.
Most Read: സൈലന്റ് വാലിയിലേക്ക് കോൺക്രീറ്റ് റോഡ് ഒരുങ്ങുന്നു