തിരുവനന്തപുരം: ‘ദി കേരള സ്‌റ്റോറി’ സിനിമയുടെ പ്രദർശനം സ്‌റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കേരളാ ഹൈക്കോടതി. സിനിമയുടെ പ്രദർശനം സ്‌റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി തളളി. വിവാദ പരാമർശമുളള ടീസർ പിൻവലിക്കുന്നതായി നിർമാണ കമ്പനി തന്നെ അറിയിച്ച സാഹചര്യത്തിൽ പ്രദർശന വിലക്ക് വേണ്ടെന്നാണ് കോടതി വ്യക്‌തമാക്കിയത്.
‘ഇത് ചരിത്ര സിനിമയല്ല. സാങ്കൽപികമാണ്. സിനിമ ഇസ്‌ലാം മതത്തിനെതിരെയല്ല. തീവ്രവാദ സംഘടനയായ ഐഎസിന്റെ പ്രവർത്തനങ്ങളെയാണ് ചിത്രത്തിൽ കാണിക്കുന്നതെന്നും’ കോടതി പരാമർശിച്ചു. ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
കേരള സ്‌റ്റോറി സിനിമക്കെതിരായ ഹരജി പരിഗണിക്കുന്ന വേളയിൽ നിര്‍ണായക പരാമര്‍ശങ്ങളാണ് കോടതിയിൽ നിന്നുമുണ്ടായത്. ചിത്രം പ്രദർശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ല. ചിത്രത്തിന്റെ ടീസർ ഇറങ്ങിയത് നവംബറിലാണ്. ആരോപണം വരുന്നത് ഇപ്പോഴല്ലേയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിക്കുമെന്നും കോടതി വ്യക്‌തമാക്കി.
Also Read: ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ മരണം; പങ്കാളിയും ആത്‌മഹത്യക്ക് ശ്രമിച്ചു