മുംബൈ: തേജസ്വി യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായാല്‍ തനിക്ക് അൽഭുതം ഇല്ലെന്ന് ശിവസേനാ നേതാവും എംപിയുമായ സഞ്‌ജയ് റാവത്ത്. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് സഞ്‌ജയ് റാവത്തിന്റെ പ്രതികരണം.
‘കുടുംബാംഗങ്ങളെല്ലാം ജയിലിലായ, എപ്പോഴും സിബിഐയും ഇൻകംടാക്‌സ് വകുപ്പും പിന്നാലെയുള്ള, ആരുടെയും പിന്തുണയില്ലാതെ ഒരു യുവാവ് ബീഹാര്‍ പോലൊരു സംസ്‌ഥാനത്ത് നിന്ന് എല്ലാവരെയും വെല്ലുവിളിക്കുകയാണ്. ഭൂരിപക്ഷം വോട്ടും നേടി തേജസ്വി യാദവ് ബീഹാറിന്റെ മുഖ്യമന്ത്രിയായാലും ഞാന്‍ അൽഭുതപ്പെടില്ല’.- സഞ്‌ജയ് റാവത്ത് പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് ഒപ്പമാണെന്നും, ബീഹാറില്‍ നടക്കുന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും തെരഞ്ഞെടുപ്പ് സുതാര്യമായിരിക്കും എന്നാണ് ആളുകള്‍ ചിന്തിക്കുന്നതെന്നും സഞ്‌ജയ് റാവത്ത് കൂട്ടിച്ചേർത്തു. ബിജെപി അധികാരത്തിലെത്തിയാല്‍ ബീഹാറില്‍ സൗജന്യ വാക്‌സിൻ നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സഞ്‌ജയ് റാവത്തിന്റെ പ്രതികരണം.
ഒക്‌ടോബര്‍ 28 നായിരുന്നു ബീഹാറിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ്. 16 ജില്ലകളിലെ 71 മണ്ഡലങ്ങളില്‍ നിന്നുള്ള 1066 സ്‌ഥാനാര്‍ഥികളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടിയത്. ഇതില്‍ ആര്‍ജെഡി 42 സീറ്റുകളിലും ജെഡിയു 35, ബിജെപി 29 കോണ്‍ഗ്രസ് 21, എല്‍ജെപി 41, ഇടതുപാര്‍ട്ടികള്‍ 8 സീറ്റുകളിലും മല്‍സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പുകള്‍ അടുത്ത മാസം 3നും 7നും നടക്കും.
Read also: മികച്ച ഭരണമുള്ള സംസ്ഥാനം കേരളം; അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ