ന്യൂഡെൽഹി: കേരളത്തിലെ കനത്ത മഴയ്‌ക്ക് കാരണം മേഘവിസ്‌ഫോടനം അല്ലെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ ജനറൽ ഡോ.മൃതുജ്‌ഞയ മഹാപത്ര. ന്യൂനമർദ്ദവും കാറ്റുമാണ് ശക്‌തമായ മഴയ്‌ക്ക് കാരണമായത്. കനത്ത മഴ മണ്ണിടിച്ചിലിനും കാരണമായെന്ന് അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ ദിവസം കേരളത്തിൽ വലിയ തോതിലുള്ള മഴയാണ് പെയ്‌തത്. ഇടുക്കി, എറണാകുളം, കൊല്ലം എന്നീ ജില്ലകളിലാണ് കൂടുതൽ മഴ പെയ്‌തത്. 29 സെന്റിമീറ്റർ വരെയാണ് ഈ ജില്ലകളിൽ പെയ്‌ത മഴ. നേരത്തെ കോട്ടയം ജില്ലയിലെ കൂട്ടക്കലിൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ കാരണം ലഘു മേഘവിസ്‌ഫോടനമാണെന്ന് കൊച്ചി സര്‍വകലാശാല അന്തരീക്ഷ പഠന കേന്ദ്രം വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത മഴയുടെ കാരണം വ്യക്‌തമാക്കി കാലാവസ്‌ഥാ കേന്ദ്രം മേധാവി രംഗത്തെത്തിയത്.
ഇന്ന് ന്യൂനമർദ്ദത്തിന്റെ ശക്‌തി കുറഞ്ഞു. കനത്ത മഴയുടെ തോതും കുറയുമെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. 18- 19 തീയതികളിൽ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നില്ല. സംസ്‌ഥാനത്തെ കാലാവസ്‌ഥയിലും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഇന്ന് മുതൽ കനത്ത മഴയ്‌ക്ക് ശമനം ഉണ്ടാകുമെങ്കിലും മഴ തുടരും. കനത്ത മഴയെ നേരിടാൻ കേരളം മുൻകരുതൽ സ്വീകരിക്കണമെന്നും ഡോ.മൃതുജ്‌ഞയ മഹാപത്ര നിർദ്ദേശിച്ചു.
Also Read: സംസ്‌ഥാനത്തെ ഒമ്പത് അണക്കെട്ടുകളിൽ റെഡ് അലർട്