ഡെൽഹി: ഇഡിയുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകിയെന്ന രാഹുൽ ഗാന്ധിയുടെ വാദം തള്ളി ഏജൻസി. രാഹുൽ നാലിലൊന്ന് ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ലെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. ക്ഷീണിതനാണെന്ന് രാഹുൽ പലവട്ടം പറഞ്ഞെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിൽ നിന്നും ലഭിക്കുന്ന വരണം.
എന്നാൽ തന്റെ ഊർജത്തിൽ ഉദ്യോഗസ്‌ഥർ അൽഭുതം പ്രകടിപ്പിച്ചെന്നാണ് രാഹുൽ അവകാശപ്പെടുന്നത്. ഇഡിയെ തനിക്ക് ഭയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എത്ര മണിക്കൂർ ചോദ്യം ചെയ്‌താലും ഭയക്കില്ല. ഇഡി ഒന്നുമല്ല. കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്‌തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്‌തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫിസിൽ നിന്നും മടങ്ങിയത്. അടുത്ത ആഴ്‌ച ചോദ്യം ചെയ്യൽ തുടരും.
അതേസമയം രാഹുൽ ഗാന്ധിയെ രാഷ്‌ട്രീയ പ്രേരിതമായാണ് ചോദ്യം ചെയ്യുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും ഡെൽഹിയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എഐസിസി ആസ്‌ഥാനത്ത് പോലീസ് കയറിയതും വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Most Read: വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച പ്രതികൾക്ക് ജാമ്യം; തകർന്നത് സിപിഎം ഗൂഢാലോചനയെന്ന് സതീശൻ