തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്‍ സ്‍ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിൽ തന്റെ പക്കല്‍ നിന്നും മറുപടി പ്രതീക്ഷിക്കേണ്ടെന്ന് സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. വിഷയം പരിശോധിച്ച ശേഷം മാത്രമേ നിലപാട് പറയാൻ സാധിക്കൂ എന്ന് വിജയരാഘവന്‍ പറഞ്ഞു.
“നമ്മുടെ മുന്നില്‍ വിഷയവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇല്ല. വിവരങ്ങൾ പരിശോധിച്ച് മറുപടി നല്‍കും. മന്ത്രി രാജിവെക്കുമോ ഇല്ലയോ എന്നുള്ളതിനുള്ള മറുപടി എന്നില്‍ നിന്നും പ്രതീക്ഷിക്കേണ്ട. ഒരു മാദ്ധ്യമത്തില്‍ കണ്ട വാര്‍ത്തകള്‍ക്കപ്പുറം വിശദാംശങ്ങള്‍ കൈയ്യില്‍ ഇല്ല”- വിജയരാഘവന്‍ പറഞ്ഞു.
എകെ ശശീന്ദ്രനുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിയെ പിന്തുണക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. നിലവില്‍ ശശീന്ദ്രൻ രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തൽ. അതേസമയം ശശീന്ദ്രന്റെ രാജിയിൽ ഉറച്ചുതന്നെയാണ് പ്രതിപക്ഷം.
Read also: ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ല, അപമാനിക്കുമെന്ന് അനന്യ വെല്ലുവിളിച്ചു; റിനൈ മെഡിസിറ്റി