പെരുന്ന: ശബരിമല കേസില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയാറുണ്ടോയെന്ന് മന്ത്രി കടകംപള്ളിയോട് എന്‍എസ്എസ്. ശബരിമല വിഷയത്തില്‍ കടകംപള്ളി ഖേദപ്രകടനം നടത്തിയതിന് പിന്നാലെയാണ് പുതിയ സത്യവാങ്മൂലം നല്‍കാന്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യവുമായി എന്‍എസ്എസ് വാര്‍ത്തക്കുറിപ്പ് ഇറക്കിയത്.
ഖേദവും പശ്‌ചാത്താപവും കൊണ്ട് പ്രശ്‌നം തീരില്ല. മന്ത്രി പറഞ്ഞതില്‍ ആത്‌മാര്‍ഥത ഉണ്ടെങ്കില്‍, ആരാധനാ അവകാശം സംരക്ഷിക്കുന്നതിനു വേണ്ടി ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ടു വിശാലബഞ്ചിന്റെ മുന്നില്‍ ഒരു പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമോ എന്ന് പ്രസ്‌താവനയിൽ ചോദിക്കുന്നു.
അതിന് ആവശ്യമായ നടപടി സ്വീകരിക്കുകയാണ് വകുപ്പുമന്ത്രി ചെയ്യേണ്ടത്. വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെ റിവ്യൂ ഹരജി ഫയല്‍ ചെയ്യുന്നതിനോ കോടതിയെ സാഹചര്യം ബോദ്ധ്യപ്പെടുത്തുന്നതിനോ തയാറായില്ല.
ഏതു മാര്‍ഗവും സ്വീകരിച്ച് കോടതി വിധി പൊടുന്നനെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും പ്രസ്‌താവനയിൽ ആരോപിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ ദേവസ്വം മന്ത്രിയുടെ ഖേദ പ്രകടനം ഏതു സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ളതാണെന്ന് ആര്‍ക്കും മനസിലാക്കാവുന്നതേ ഉള്ളൂവെന്നും എൻഎസ്എസ് പ്രസ്‌താവനയില്‍ പറയുന്നു.
2018ല്‍ ശബരിമലയില്‍ ഉണ്ടായ സംഭവങ്ങളില്‍ ഖേദം ഉണ്ട്. അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും തനിക്ക് വല്ലാത്ത വിഷമം ഉണ്ടാണ്ടായിരുന്നു എന്നും ആയിരുന്നു കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നത്.
Malabar News: നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെന്ന് കളക്‌ടർ