കോഴിക്കോട്: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് കളക്‌ടർ എസ് സാംബശിവറാവു. കോവിഡ് പശ്‌ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളോടെ ആകും തിരഞ്ഞെടുപ്പ് നടക്കുകയെന്നും ഇതിനായി എല്ലാ പോളിങ് സ്‌റ്റേഷനുകളിലും അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്‌ടർ.
നിലവിൽ 24.70 ലക്ഷം വോട്ടര്‍മാരാണ് 13 നിയോജക മണ്ഡലങ്ങളിലായി ജില്ലയിലുള്ളത്. 3,790 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. ഇതില്‍ 2,179 പ്രധാന പോളിങ് സ്‌റ്റേഷനുകളും 1,611 അധിക പോളിങ് സ്‌റ്റേഷനുകളുമാണ്. അധിക പോളിങ് സ്‌റ്റേഷനുകള്‍ സ്‌ഥാപിക്കുക വോട്ടര്‍മാരുടെ എണ്ണം ആയിരത്തില്‍ കൂടുന്ന ബൂത്തുകളിലാണ്. ഇവക്കായി കെട്ടിട സൗകര്യം ലഭ്യമായില്ലെങ്കില്‍ താല്‍കാലിക ഷെഡ് ഒരുക്കും. അതേസമയം അന്തിമ വോട്ടര്‍പട്ടിക വരുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുമെന്നും കളക്‌ടർ അറിയിച്ചു.
പോളിങ് സ്‌റ്റേഷനുകളെല്ലാം ഭിന്നശേഷി സൗഹൃദമായിരിക്കും എന്നും ഹരിത പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനമെന്നും കളക്‌ടർ വ്യക്‌തമാക്കി.
മുതിര്‍ന്നവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍, അവശ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പോസ്‌റ്റല്‍ വോട്ട് സംവിധാനം വിനിയോഗിക്കാം. ജില്ലയിൽ ‘അവകാശം’ എന്ന പോര്‍ട്ടല്‍ ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അറിയാനും കൈകാര്യം ചെയ്യുന്നതിനുമായി ഒരുക്കും.
തിരഞ്ഞെടുപ്പിന്റെ കൃത്യവും സുഗമവുമായ നടത്തിപ്പിനായി പോലീസ് സംവിധാനങ്ങളടക്കം സജ്ജമാണെന്നും കളക്‌ടർ അറിയിച്ചു. ജില്ലയില്‍ പ്രത്യേക ശ്രദ്ധ വേണ്ടത് 1457 പോളിങ് ബൂത്തുകളിലാണ്. വള്‍നറബിള്‍ ബൂത്തുകള്‍- 82, സെന്‍സിറ്റീവ് ബൂത്തുകള്‍- 1230, ക്രിട്ടിക്കല്‍ ബൂത്ത്- 77, മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകള്‍- 67 എന്നിങ്ങനെയാണിവ.
അതേസമയം വെബ്‌കാസ്‌റ്റിങ് 50 ശതമാനം പോളിങ് സ്‌റ്റേഷനുകളിലും സജ്ജീകരിച്ചിട്ടുണ്ട്. ഇപ്രകാരം 1900 പോളിങ് ബൂത്തുകളില്‍ വെബ്‌കാസ്‌റ്റിങ് ഉണ്ടാവും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായും കളക്‌ടർ കൂട്ടിച്ചേർത്തു.
Malabar News: തുടർഭരണം ജനങ്ങളുടെ ആഗ്രഹം, കണ്ണൂരിൽ മുഴുവൻ സീറ്റും എൽഡിഎഫ് നേടും; എംവി ജയരാജൻ