മുംബൈ: പേപ്പര്‍ മാസികക്ക് വേണ്ടി നടത്തിയ നഗ്‌ന ഫോട്ടോഷൂട്ടിന് നടന്‍ രണ്‍വീര്‍ സിങ്ങിനെതിരേ കേസ്. സ്‌ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രണ്‍വീറിനെതിരെ മുംബൈ പൊലീസില്‍ കേസ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട ഈ ചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഒട്ടനവധിപേരാണ് താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും പരിഹസിച്ചും രംഗത്ത് വന്നത്.
ഒരു എന്‍ജിഒ ഭാരവാഹിയാണു രണ്‍വീറിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയതെന്നു പിടിഐ റിപ്പോർട് ചെയ്‌തു. രണ്‍വീര്‍ നടത്തിയത് പബ്‌ളിസിറ്റിക്കുള്ള ശ്രമമാണെന്നും ഇത്തരം പ്രവണതകള്‍ എതിര്‍ക്കപ്പെടണമെന്നും മുംബൈ ചെമ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഐടി ആക്‌ട്, ഐപിസി നിയമങ്ങള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി താരത്തിനെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം.
ഒരു ടര്‍ക്കിഷ് പരവതാനിയില്‍ കിടക്കുന്നതും ഇരിക്കുന്നതുമായുള്ള ചിത്രങ്ങളാണ് ഫോട്ടോഷൂട്ടിലുള്ളത്. 70കളിലെ പോപ് താരം ബര്‍ട്ട് റെയ്‌നോള്‍ഡ്‌സിന്റെ വിഖ്യാതമായ ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. തന്റെ സിനിമകളേക്കുറിച്ചും ഫാഷന്‍ സങ്കല്‍പ്പങ്ങളേക്കുറിച്ചും രണ്‍വീര്‍ പറയുന്ന അഭിമുഖവും മാഗസിനില്‍ ഉണ്ട്. ആഷിഷ് ഷായാണ് ഫോട്ടോഗ്രാഫര്‍.
‘ജയേഷ്‌ഭായ് ജോര്‍ദാര്‍’ ആയിരുന്നു രണ്‍വീറിന്റെ അവസാന ചിത്രം. ചിത്രം പരാജയമായിരുന്നു. രോഹിത് ഷെട്ടിയുടെ ‘സര്‍ക്കസ്’, കരണ്‍ ജോഹറിന്റെ ‘റോക്കി ഔര്‍ റാണി പ്രേം കഹാനി’ എന്നിവയാണ് പുതിയ ചിത്രങ്ങള്‍.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ