അഹമ്മദാബാദ് : പുള്ളിപ്പുലികളുടെ എണ്ണം സംസ്‌ഥാനത്ത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വന്ധ്യംകരണത്തിന് അനുമതി തേടുമെന്ന് വ്യക്‌തമാക്കി ഗുജറാത്ത് സർക്കാർ. 3,200ഓളം പുലികൾ സംസ്‌ഥാനത്ത് നിലവിൽ ഉണ്ടെന്നാണ് സംസ്‌ഥാന വനംവകുപ്പിന്റെ റിപ്പോർട് വ്യക്‌തമാക്കുന്നത്. എന്നാൽ 2016ൽ എടുത്ത കണക്കുകൾ അനുസരിച്ച് ഇതിന്റെ പകുതി പോലും പുലികൾ സംസ്‌ഥാനത്ത് ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
സംസ്‌ഥാന വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം നിലവിൽ സംസ്‌ഥാനത്തുള്ള പുലികളുടെ എണ്ണം വളരെ കൂടുതലാണെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്‌ഥൻ വ്യക്‌തമാക്കുന്നുണ്ട്. സംസ്‌ഥാന സർക്കാരിന്റെ കണക്കെടുപ്പ് ഉടൻ തന്നെ സംസ്‌ഥാനത്ത് നടക്കും. കഴിഞ്ഞ 5 വർഷങ്ങൾക്ക് മുൻപ് നടത്തിയ കണക്കെടുപ്പിൽ ഗുജറാത്തിൽ 1,395 പുലികൾ ഉണ്ടെന്നാണ് വ്യക്‌തമാക്കുന്നത്. എന്നാൽ ഈ വർഷത്തെ കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ ഈ സംഖ്യ ഉയർന്ന് 3,200ന് മുകളിൽ എത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ പറയുന്നു.
2020ലാണ് ദേശീയ തലത്തിൽ നടത്തിയ വന്യജീവി സെൻസസ് കേന്ദ്രസർക്കാർ പുറത്തുവിട്ടത്. കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് പുലികളുടെ എണ്ണത്തിൽ മധ്യപ്രദേശിന് പിന്നിലാണ് ഗുജറാത്തെന്ന് വ്യക്‌തമാക്കിയിരുന്നു. സംസ്‌ഥാന സർക്കാരിന്റെ കണക്കെടുപ്പ് കൂടി പൂർത്തിയാകുമ്പോൾ സംസ്‌ഥാനത്തെ പുലികളുടെ എണ്ണത്തിൽ കൃത്യമായ കണക്കുകൾ പുറത്തു വരും. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പുലികളുടെ കണക്കെടുപ്പ് ഗുജറാത്ത് സര്‍ക്കാര്‍ നടത്തുന്നത്.
Read also : പുതിയ പരിശീലകനെ കണ്ടെത്തി ബെംഗളൂരു എഫ്‌സി