ഭുവനേശ്വർ: ഭിന്നശേഷിക്കാരെ ജീവിത പങ്കാളികളായി സ്വീകരിക്കുന്ന സാധാരണക്കാർക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. വൈകല്യമുള്ള വ്യക്‌തികളും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
സാമൂഹികമായ ഐക്യം വർധിപ്പിക്കുന്നതിനും വൈകല്യമുള്ള വ്യക്‌തികളുടെ സാമൂഹിക സുരക്ഷയും ശാക്‌തീകരണവും ഉറപ്പുവരുത്തുന്നതിനുള്ള എസ്എസ്ഇപിഡിയാണ് ഇത്തരമൊരു ആശയം അവതരിപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരും സാധാരണക്കാരും തമ്മിലുള്ള വിവാഹങ്ങൾക്ക് 50,000 രൂപ സർക്കാർ നേരത്തെ മുതൽ നൽകി വരുന്നുണ്ട്.
ഭിന്നശേഷിക്കാരുമായുള്ള വിവാഹബന്ധങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിനും ഇത്തരം ആളുകൾക്കും സാധാരണ ജീവിതം നയിക്കാനുള്ള അവസരം ഒരുക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.
പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാരും സമൂഹത്തിലെ മറ്റു വിഭാഗക്കാരും തമ്മിലുള്ള വിവാഹത്തിന് രണ്ടര ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതുതായി വിവാഹം കഴിക്കുന്നവരുടെ വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം ഇവർക്കുള്ള ധനസഹായം അനുവദിക്കും. ആനുകൂല്യം ലഭിക്കുന്നതിന് വരനും വധുവിനും യഥാക്രമം 21ഉം 18ഉം വയസ് പൂർത്തിയാവണം. നേരത്തെ ഈ ധനസഹായം കൈപറ്റാത്തവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. വിവാഹം സ്‌ത്രീധനമുക്‌തവും ആയിരിക്കണം.
വിവാഹ സർട്ടിഫിക്കറ്റോട് കൂടിയാണ് അനുകൂല്യത്തിനുള്ള അപേക്ഷ നൽകേണ്ടത്. സംയുക്‌ത അക്കൗണ്ടായി 3 വർഷത്തേക്കുള്ള സ്‌ഥിര നിക്ഷേപമായാണ് ദമ്പതിമാർക്ക് ധനസഹായം നൽകുക. പിന്നീട് ഇരുവരുടെയും ഒപ്പ് രേഖപ്പെടുത്തി നിക്ഷേപം പിൻവലിക്കാം.
Read also: ‘ആശങ്ക വേണ്ട, വാക്‌സിനുകള്‍ 100 ശതമാനം സുരക്ഷിതം’; ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍