തിരുവനന്തപുരം: സംസ്‌ഥാനത്ത് ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്‌ഥാപിച്ചിട്ടുള്ള സര്‍ക്കാര്‍ ഓഫിസുകളെ സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ഉത്തരവിട്ട് ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്. ഓഫിസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ജീവനക്കാരുടെ കൃത്യനിഷ്‌ഠ ഉറപ്പു വരുത്തുന്നതിനുമായാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
നേരത്തെ തന്നെ ബയോമെട്രിക് സംവിധാനം സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില ഓഫിസുകള്‍ ഇതിന് തയ്യാറാകാതെ വന്നതോടെയാണ് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
ബയോമെട്രിക്ക് പഞ്ചിംഗ് സമ്പ്രദായം നിലവില്‍ സ്‌ഥാപിച്ചിട്ടുള്ളതും സ്‌പാര്‍ക്ക് മുഖേന ശമ്പളം ലഭ്യമാക്കുന്നതുമായ എല്ലാ ഓഫിസുകളും അടിയന്തിരമായി ബയോമെട്രിക്ക് പഞ്ചിംഗ് സമ്പ്രദായം ബന്ധിപ്പിക്കുന്നതിന് വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ വ്യക്‌തമാക്കി.
എല്ലാ വകുപ്പു മേധാവികളും സ്‌ഥാപനങ്ങളില്‍ ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി, നടപടി പുരോഗതി എല്ലാ മാസവും സര്‍ക്കാരിനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Most Read: കോൺഗ്രസ് അച്ചടക്കസമിതി യോഗം രാവിലെ; കെവി തോമസിനെതിരായ നടപടി ഇന്നറിയാം