ജനീവ: ആഗോളതലത്തില്‍ വലിയ തോതില്‍ പടരുന്ന കോവിഡ് ഒമൈക്രോണ്‍ വകഭേദം നിസാരമല്ലെന്ന് ലോകാരോഗ്യ സംഘടന. ആഗോള തലത്തില്‍ ഒമൈക്രോണ്‍ വകഭേദം വലിയ തോതില്‍ മരണത്തിന് ഇടയാക്കുന്നു എന്നാണ് ഡബ്ള്യുഎച്ച്ഒ നല്‍കുന്ന മുന്നറിയിപ്പ്. ഒമൈക്രോണ്‍ വകഭേദം ബാധിക്കുന്ന വ്യക്‌തികളുടെ എണ്ണം റെക്കോര്‍ഡാണ്. പല രാജ്യങ്ങളിലും നേരത്തെ പടര്‍ന്നുപിടിച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തിലാണ് ഒമൈക്രോണ്‍ സ്‌ഥിരീകരിക്കുന്നത്.
പലയിടങ്ങളും ആശുപത്രികള്‍ നിറയുന്ന നിലയാണ് ഉള്ളതെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ചൂണ്ടിക്കാട്ടുന്നു. ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമൈക്രോണിന് കാഠിന്യം കുറവാണെന്ന് വിലയിരുത്തല്‍. പ്രത്യേകിച്ച് വാക്‌സിന്‍ സ്വീകരിച്ചവരില്‍. എന്നാല്‍ ഈ കണക്കുകള്‍ ഒമൈക്രോണ്‍ വകഭേദം ഗുരുതരമായ സാഹചര്യം ഉണ്ടാക്കില്ലെന്ന് അർഥമാക്കുന്നില്ല.
വാസ്‌തവത്തില്‍, കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്ന തോത് വളരെ വലുതും വേഗത്തിലുള്ളതുമാണ്. അത് ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളെ കീഴടക്കുന്ന നിലയിലേക്ക് എത്തുകയാണ്. കഴിഞ്ഞ ആഴ്‌ച 9.5 ദശലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ ആഴ്‌ചയെ വെച്ച് നോക്കുമ്പോൾ 71 ശതമാനം വരെ വര്‍ധനയാണിത്. ക്രിസ്‌തുമസ്-പുതുവൽസര അവധിക്കാലത്തെ പരിശോധനകളുടെ റിപ്പോര്‍ട് രേഖപ്പെടുത്താതെയാണിതെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി വ്യക്‌തമാക്കി.
Read Also: പഞ്ചാബിലെ സുരക്ഷാ വീഴ്‌ച; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും