കൊച്ചി : അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രമായ സാഹചര്യത്തിൽ സംസ്‌ഥാനം ആശങ്കയിൽ. ശക്‌തമായ മഴ തുടരുന്നതിനാൽ മലങ്കര ഡാമിന്റെ രണ്ട് സ്‌പിൽവേ ഷട്ടറുകൾക്ക് പുറമേ ഒരു ഷട്ടർ കൂടി ഉയർത്താൻ തീരുമാനമായി.
ശനിയാഴ്‌ച രാവിലെ 8 മണിയോടെയാണ് മൂന്നാമത്തെ ഷട്ടറും തുറക്കുക. മൂന്ന് ഷട്ടറുകളും 50 സെന്റി മീറ്റർ വീതം ഉയർത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് നൽകിയിരിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകളും (ഷട്ടർ 3,4,5) 50 സെന്റി മീറ്റർ വീതം ഉയർത്തി ജലം പുഴയിലേക്ക് ഒഴുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതേസമയം, അതിതീവ്ര മഴ ഉണ്ടാവുകയാണെങ്കിൽ ഷട്ടറുകൾ ആവശ്യാനുസരണം ഘട്ടം ഘട്ടമായി ഒരു മീറ്റർ വരെ ഉയർത്തി നിയന്ത്രിതമായ അളവിൽ ജലം പുഴയിലേക്ക് ഒഴുക്കി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്.
ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത് സംബന്ധിച്ച് പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർക്ക് മൈക്ക് അനൗൺസ്‌മെന്റ് വഴിയും പ്രാദേശിക മാദ്ധ്യമങ്ങൾ മുഖേനയും സുരക്ഷാ മുന്നറിയിപ്പ് നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ സേന നിർദ്ദേശിച്ചു.
Read also : 18-45 വയസുകാർക്ക് വാക്‌സിൻ വിതരണം തിങ്കളാഴ്‌ച മുതൽ