തിരുവനന്തപുരം: സംസ്‌ഥാനത്ത് 18-45 വയസുകാർക്കുള്ള കോവിഡ് വാക്‌സിൻ വിതരണം തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടേണ്ട കാര്യമില്ല. എല്ലാവർക്കും വാക്‌സിൻ ലഭ്യമാകും. വൃദ്ധസദനങ്ങളിലെ അന്തേവാസികൾ, ആദിവാസി കോളനിയിലുള്ളവർ എന്നിവർക്ക് വാക്‌സിനേഷൻ അടിയന്തിരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർമാരിൽ വാക്‌സിൻ എടുക്കാത്തവർക്കും അടിയന്തിരമായി ലഭ്യമാക്കും, മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിൻ എടുത്ത് കഴിഞ്ഞാലും മാസ്‌ക് ധരിക്കുകയും കൈകൾ ഇടക്കിടെ വൃത്തിയാക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. സമൂഹത്തിലെ എല്ലാവരും വാക്‌സിൻ സ്വീകരിച്ച് സുരക്ഷിതരാകുന്നത് വരെ കോവിഡിന് എതിരായ പ്രതിരോധ നടപടികൾ എല്ലാവരും തുടരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, സംസ്‌ഥാനത്ത് കോവിഷീൽഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂർത്തിയവർക്ക് മാത്രമേ നാളെ മുതൽ രണ്ടാമത്തെ ഡോസ് അനുവദിക്കൂ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയിട്ടുള്ള പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ മാറ്റം. ഇതനുസരിച്ച് 12 മുതൽ 16 ആഴ്‌ചകൾക്ക് ശേഷം രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ മതിയാകും. എന്നാൽ കൊവാക്‌സിന്റെ രണ്ടാമത്തെ ഡോസിന്റെ ഇടവേള സംബന്ധിച്ച് മാറ്റങ്ങൾ വരുത്തിയിട്ടില്ല.
Read also: ലോക്ക്‌ഡൗൺ മെയ് 23 വരെ നീട്ടി; 4 ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ; മുഖ്യമന്ത്രി