കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിലെ കൊയ്ത്തക്കുണ്ട് സ്കൂളിൽ ഒരേയൊരു അധ്യാപകനും 308 കുട്ടികളുമാണ് ഉള്ളതെന്നും ഓൺലൈൻ പഠനംപോലും ശരിയായ വിധം നടത്താനാവാത്ത അവസ്ഥയിലാണ് ഈ സ്കൂളും കുട്ടികളുമെന്നും യൂത്ത്ലീഗ് പത്രകുറിപ്പിൽ വ്യക്തമാക്കി.
എൽപി വിഭാഗത്തിൽ 222 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിൽ 86 കുട്ടികളുമുള്ള ഈ സ്കൂളിൽ അറബി അധ്യാപകനായ നൗഫൽ മാത്രമാണുള്ളതെന്നും ഈ പ്രതിസന്ധിയിൽ നിന്ന് നാട്ടിലെ കുട്ടികളെയും സ്കൂളിനെയും കരകയറ്റാൻ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ് മുസ്ലിം യൂത്ത്ലീഗ് കരുവാരക്കുണ്ട് പഞ്ചായത്ത് കമ്മിറ്റിയെന്നും യൂത്ത്ലീഗ് വിശദീകരിക്കുന്നു.
ഡിജിറ്റൽ ക്ളാസ് തുടങ്ങിയതോടെ 308 കുട്ടികൾക്ക് എങ്ങനെ അറിവ് പകരുമെന്ന ചിന്തയിലാണ് നൗഫൽ. വണ്ടൂർ ഉപജില്ലയിൽ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൽ 94 വർഷം പഴക്കമുള്ള വിദ്യാലയമാണ് കൊയ്ത്തക്കുണ്ട് ജിഎൽപി സ്കൂൾ. പ്രീ പ്രൈമറിയിൽ രണ്ടും എൽപി വിഭാഗത്തിൽ എട്ടുമടക്കം പത്ത് ഡിവിഷനുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്.
ഏഴ് പ്രധാന അധ്യാപകർ, ഒരു ഭാഷാ അധ്യാപകൻ എന്നിവരുൾപ്പടെ പത്തോളം തസ്തികകളുള്ള ഇവിടെ ഭാഷാധ്യാപക തസ്തികയൊഴികെ ബാക്കിയെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. പ്രീ പ്രൈമറിയിൽ ഒരു അധ്യാപികയുമുണ്ട്. 2019ൽ പ്രധാനാധ്യാപിക വിരമിച്ചശേഷം രണ്ടുവർഷമായി ചുമതല മുഴുവനും അറബി അധ്യാപകനായ നൗഫലാണ് വഹിക്കുന്നത്. ഉണ്ടായിരുന്ന ഒരു എൽപിഎസ്ടി കഴിഞ്ഞവർഷം സ്ഥലം മാറിപ്പോവുകയും ചെയ്തു.
അധ്യാപകരുടെ വിടവ് പരിഹരിക്കാൻ കഴിഞ്ഞവർഷംവരെ പിടിഎ ദിവസ വേതനത്തിൽ രണ്ടുപേരെ നിയമിച്ചിരുന്നു. ഇത് പിടിഎ കമ്മിറ്റിക്ക് കടബാധ്യത വരുത്തിതീർക്കുകയും ഈ രീതിയിൽ അധ്യാപകരെ നിയമിക്കാനാവില്ലെന്ന് പിടിഎ തീരുമാനിക്കുകയും ചെയ്തു. വിഷയം ഗ്രാമപഞ്ചായത്ത്, എഇഒ, ബിപിസി, തുടങ്ങിയവരെയെല്ലാം അറിയിച്ചു. എന്നാൽ, അധികാരികളിൽ നിന്ന് യാതൊരു അനുകൂല മറുപടിയും ഇതുവരെ ലഭിച്ചില്ലെന്ന് രക്ഷിതാക്കൾ പറയുന്നതായും യൂത്ത്ലീഗ് കൂട്ടിച്ചേർത്തു.
ഒന്നാം ക്ളാസിൽ ഉൾപ്പെടെ 65 പേരാണ് ഈ വർഷം പുതുതായി സ്കൂളിലെത്തിയത്. ഇത്രയും നവാഗതർ ഇതാദ്യമായാണ് വിദ്യാലയത്തിൽ പ്രവേശനം നേടുന്നത്. അധികൃതർ മനസ് വെച്ചില്ലെങ്കിൽ ഇവരുടെ ആദ്യപാഠങ്ങൾ തന്നെ അവതാളത്തിലാകുമെന്നാണ് രക്ഷിതാക്കളുടെ ആശങ്ക. വിദ്യാലയത്തിന്റെ ശോചനീയാവസ്ഥ മാറ്റി കുട്ടികളുടെ പഠനം ശരിയായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നതായും യൂത്ത്ലീഗ് ചൂണ്ടികാട്ടി.
ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള വിദ്യാലയമെന്ന നിലയിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുൻകൈയ്യെടുത്ത് ആവശ്യമായ അധ്യാപകരെ നിയമിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അതുവരെയും ഗ്രാമപഞ്ചായത്ത് വേതനം നൽകി താൽക്കാലിക അധ്യാപകരെ നിയമിക്കണമെന്നുമാണ് യൂത്ത്ലീഗ് മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം.
ഈ ആവശ്യമുന്നയിച്ച് യൂത്ത്ലീഗ് പഞ്ചായത്ത് കമ്മിറ്റി സ്കൂളിന് മുന്നിൽ നിൽപ്സമരം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി അഡ്വ. എൻ മുഹമ്മദ് ബാദുഷ, വൈസ്. പ്രസിഡണ്ടുമാരായ ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി, ഷൈലേഷ് ഖാൻ മഞ്ഞൾ പാറ, അൻസാർ ചെറി, കുട്ടത്തി വാർഡ് ലീഗ് ജനറൽ സെക്രട്ടറി ഒപി ഷമീർ എന്നിവർ സമരത്തിന് നേതൃത്വം നൽകി. അധ്യാപകനുമായി പ്രശ്നം ചർച്ചചെയ്യുകയും വിഷയത്തിൽ പരിഹാരം കാണാൻ യൂത്ത്ലീഗ് മുന്നിലുണ്ടാവുമെന്ന് അധ്യാപകന് ഉറപ്പ് നൽകിയതായും യൂത്ത്ലീഗ് പത്രകുറിപ്പിൽ പറഞ്ഞു.
Most Read: ആയുർവേദ ഡോക്ടർമാർക്ക് അടിയന്തിര സാഹചര്യത്തിൽ അലോപ്പതി മരുന്ന് കുറിക്കാം