തിരുവനന്തപുരം: അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ നിർദ്ദേശം. കൗമാരക്കാരെയും വിദ്യാർഥികളെയും ലക്ഷ്യം വെക്കുന്ന മൊബൈൽ ആപ്പുകൾ വഴിയുള്ള വായ്‌പാ തട്ടിപ്പുകൾ വ്യാപകമായതോടെയാണ് നിയമവിരുദ്ധ പണമിടപാട് സംബന്ധിച്ച് ലഭിക്കുന്ന പരാതികളിൻമേൽ കർശന നിയമനടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സാധാരണക്കാർക്ക് അനായാസം നൽകാൻ കഴിയുന്ന കെവൈസി രേഖകൾ മാത്രം സ്വീകരിച്ച് എളുപ്പത്തിൽ വായ്‌പ ലഭ്യമാക്കിയാണ് ഇത്തരം മൊബൈൽ ആപ്പുകൾ ഉപഭോക്‌താക്കളെ ആകർഷിക്കുന്നത്. മൊബൈൽ ഫോണുകളിൽ ലോൺ ആപ്പ് ഇൻസ്‌റ്റാൾ ചെയ്യുമ്പോൾ ഫോണിലെ കോണ്ടാക്‌ട് ലിസ്‌റ്റ് ഉൾപ്പടെയുള്ള വിവരങ്ങളിലേക്ക് പ്രവേശിക്കാനുള്ള അനുവാദം ഇത്തരം ആപ്പുകൾ നേടും. അത്യാവശ്യക്കാരെ വായ്‌പ ലഭിക്കാനായി ഇവർ ചോദിക്കുന്ന വിവരങ്ങൾ നൽകി പണം കൈപ്പറ്റുകയും ചെയ്യും.
3000 രൂപ വായ്‌പയായി എടുത്താൽ വിവിധ ചാർജുകൾ കഴിച്ച് 2200നും 2600നും ഇടയിലുള്ള തുക വായ്‌പ എടുക്കുന്ന ആളുടെ അക്കൗണ്ടില്‍ ഉടനടി ലഭിക്കും. ഏഴ് ദിവസമാണ് തിരിച്ചടവ് കാലാവധി. കാലാവധി കഴിയുന്ന ദിവസം മുഴുവന്‍ തുകയും തിരികെ അടയ്ക്കാന്‍ ആവശ്യപ്പെടും. തിരിച്ചടവ് മുടങ്ങിയാലുടന്‍ ഉപഭോക്‌താവിന്റെ കോണ്ടാക്‌ട് ലിസ്‌റ്റിലുളള മറ്റ് നമ്പരുകളിലേക്ക് വിളിച്ച് ലോണ്‍ എടുത്തയാള്‍ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മറ്റൊരു ആപ്പിൽ നിന്ന് വായ്‌പയെടുത്ത് ആദ്യത്തെ തുക അടയ്‌ക്കാൻ ഉപഭോക്‌താവ് തീരുമാനിക്കുകയാണ് പതിവ്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും സമ്മര്‍ദ്ദം ചെലുത്തുന്നതോടെ വായ്‌പ എടുത്തയാള്‍ ആത്‌മഹത്യയിലേക്ക് നയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നു. തട്ടിപ്പിനിരയായവർ പരാതി നൽകാൻ മടിക്കുന്നതായാണ് കണ്ടുവരുന്നത്. ഈ സാഹചര്യത്തിലാണ് ഡിജിപി ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചത്.
Most Read: പിസി ജോർജിനെതിരെ നടപടി; സർക്കാരിന് അർധമനസെന്ന് കെ സുധാകരൻ