തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അർധമനസോടെയാണ് പിസി ജോർജിനെതിരെ നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പിസി ജോർജ് ഏറെ നാളായി വിദ്വേഷ പ്രസംഗം നടത്തുന്നയാളാണ്. 29ന് നടന്ന വിദ്വേഷ പ്രസംഗത്തിൽ കേസെടുത്തത് മൂന്ന് ദിവസം കഴിഞ്ഞു മാത്രമാണെന്ന് കെ സുധാകരൻ വിമർശിച്ചു.
കോടതിയിൽ നിന്ന് തിരിച്ചടി കിട്ടുമോ എന്ന ഭയത്താൽ ജോർജിനെതിരെ നടപടി എടുക്കാൻ സർക്കാർ നിർബന്ധിതമായി. ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്ലാ കരുതലും സ്വീകരിച്ചുകൊണ്ടാണ് ജോർജിനെ സ്വന്തം വാഹനത്തിൽ പോലീസ് സംരക്ഷണയോടെ ഈരാറ്റുപേട്ടയിൽ നിന്ന് തിരുവന്തപുരത്തേക്ക് കൊണ്ടുവന്നത്.
പിണറായി വിജയന്റെയും ആർഎസ്എസിന്റെയും കണ്ണുലുണ്ണിയാകാനാണ് പിസി ജോർജ് കുറേക്കാലമായി ശ്രമിക്കുന്നത്. അറസ്‌റ്റിലായ ജോർജിനെ അഭിവാദ്യം ചെയ്യാൻ ബിജെപി നേതാക്കളും അണികളും കൂട്ടത്തോടെ ഇറങ്ങിയെന്നും സുധാകരൻ പറഞ്ഞു. അതേസമയം, മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്‌റ്റിലായ പിസി ജോർജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി പിസി ജോർജ് രംഗത്തെത്തിയിരുന്നു.
ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നതായി പിസി ജോർജ് പറഞ്ഞു. തന്റെ അറസ്‌റ്റ് തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്നും അറസ്‌റ്റിന് പിന്നിൽ രാഷ്‌ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു മഹാസമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ഉടമ യൂസഫലിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിക്കുന്നതായും പിസി ജോർജ് പറഞ്ഞു. സാക്ഷിയെ സ്വാധീനിക്കരുത് വിദ്വേഷമുണ്ടാക്കരുത് എന്നീ നിർദ്ദേശങ്ങളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
Most Read: ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ തീപിടുത്തം; അന്വേഷണം നടത്തുമെന്ന് ട്രാൻസ്‌പോർട് സെക്രട്ടറി