ന്യൂഡെൽഹി: വൈദ്യുതി ഇരുചക്ര വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങളിൽ അന്വേഷണം നടത്തുമെന്ന് റോഡ് ട്രാൻസ്‌പോർട് സെക്രട്ടറി ഗിരിധർ അരമനി. വൈദ്യുതി വാഹനങ്ങളുടെ ഡിസൈൻ, ഉൽപാദനം, വിതരണം, ബാറ്ററി ഉൽപാദനം എന്നിവയെല്ലാം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അന്വേഷണശേഷം ആവശ്യമെങ്കിൽ ഇലക്‌ട്രിക് വെഹിക്കിൾ നിർമാതാക്കൾക്ക് വേണ്ട നിർദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബാറ്ററികൾ തീപിടിച്ച് പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിൽ കമ്പനികളോട് മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി വ്യക്‌തമാക്കിയിരുന്നു. പോരായ്‌മകളുള്ള വാഹനങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കണമെന്നും കമ്പനികളോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു.
നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശിക്ഷാ നടപടിയുണ്ടാകും. ഒലയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ പൂനെയിൽ തീപിടിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേന്ദ്ര അഗ്‌നി സുരക്ഷാ വിഭാഗത്തിനാണ് അന്വേഷണ ചുമതല. തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ 1,444 ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ചതായി ഒല അറിയിച്ചിരുന്നു. ഒകിനാവ ഓട്ടോടെക് 3000 സ്‌കൂട്ടറുകളും പ്യുർ ഇവി 2000 യൂണിറ്റുകളും തിരിച്ചുവിളിച്ചു.
Most Read: അറസ്‌റ്റിന് പിന്നിൽ രാഷ്‌ട്രീയം; തീവ്രവാദികൾക്കുള്ള പിണറായിയുടെ സമ്മാനമെന്ന് പിസി ജോർജ്