തിരുവനന്തപുരം: അറസ്‌റ്റിന് പിന്നാലെ പ്രതികരണവുമായി പിസി ജോർജ്. ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നതായി പിസി ജോർജ് പറഞ്ഞു. തന്റെ അറസ്‌റ്റ് തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്നും അറസ്‌റ്റിന് പിന്നിൽ രാഷ്‌ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്‌റ്റിലായി കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിന് ശേഷമായിരുന്നു പിസി ജോർജിന്റെ പ്രതികരണം. ഹിന്ദു മഹാസമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ഉടമ യൂസഫലിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിക്കുന്നതായും പിസി ജോർജ് പറഞ്ഞു. സാക്ഷിയെ സ്വാധീനിക്കരുത് വിദ്വേഷമുണ്ടാക്കരുത് എന്നീ നിർദ്ദേശങ്ങളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്തെല്ലാം കാര്യങ്ങൾ ഇതുവരെ പറഞ്ഞിട്ടുണ്ടോ അതിലെല്ലാം ഉറച്ചുനിൽക്കുന്നയാളാണ് താൻ. മുസ്‌ലിം തീവ്രവാദികളുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി ജോർജ് പറഞ്ഞു.
മുസ്‌ലിങ്ങൾ അവരുടെ ഹോട്ടലുകളിൽ ഇതര മതസ്‌ഥർക്ക് നൽകുന്ന ആഹാരങ്ങളിൽ വന്ധ്യത വരുത്തുന്നതിനുള്ള തുള്ളിമരുന്ന് ചേർക്കുന്നുണ്ടെന്ന പ്രസ്‌താവനയിൽ ഉറച്ചുനിൽക്കുകയാണെന്നും പിസി ജോർജ് പറഞ്ഞു. തന്റെ അറിവനുസരിച്ചാണ് അക്കാര്യം പറഞ്ഞതെന്നാണ് പിസിയുടെ വാദം.
Most Read: സംസ്‌ഥാനത്തെ സർക്കാർ ഡോക്‌ടർമാർ വീണ്ടും സമരത്തിൽ