തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ ഡോക്‌ടർമാർ വീണ്ടും സമരത്തിൽ. സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതിനെതിരെയാണ് ഡോക്‌ടർമാർ വീണ്ടും സമരം ആരംഭിച്ചത്. സ്‌ഥാനക്കയറ്റം, അലവൻസ്, ശമ്പള വർധനവ്, എൻട്രി കേഡറിലെ ശമ്പളത്തിൽ ഉണ്ടായ അപാകത എന്നിവ ഉന്നയിച്ചാണ് ഡോക്‌ടർമാരുടെ സമരം. വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങൾ, ഇ-സഞ്‌ജീവനി ഡ്യൂട്ടി, ട്രെയിനിങ് എന്നിവ ബഹിഷ്‌കരിക്കും.
നേരത്തെ ആരോഗ്യമന്ത്രി നൽകിയ ഉറപ്പിൻമേൽ ഡോക്‌ടർമാർ സമരം നിർത്തിവെച്ചിരുന്നു. ദീർഘനാൾ നീണ്ട സമരവും, നിൽപ്പ് സമരവും, സെക്രട്ടറിയേറ്റ് ധർണയും വാഹന പ്രചാരണ ജാഥയുൾപ്പടെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് ജനുവരിയിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്‌നപരിഹാരത്തിനുള്ള ഉറപ്പുകൾ കെജിഎംഒഎക്ക് രേഖാമൂലം ഉറപ്പ് നൽകിയിരുന്നു.
സ്‌ഥാനക്കയറ്റം നൽകൽ, റൂറൽ ടിഫിക്കൽട്ട് അലവൻസ് വർധന എന്നിവയിൽ ഉടൻ ഉത്തരവ് പുറപ്പെടുവിക്കാൻ നടപടി ഉണ്ടാകും, എൻട്രി കേഡറിലെ പേഴ്‌സണൽ പേ വിഷയത്തിൽ ഉണ്ടായ നഷ്‌ടവും ഉൾപ്പടെയുള്ള മറ്റ് നിരവധി കാര്യങ്ങൾ ധനകാര്യ വകുപ്പ് പരിശോധിച്ചു വരികയാണ്, ഇവ ന്യായമായ വിഷയങ്ങൾ ആയതിനാൽ പോസിറ്റീവ് റിസൾട്ട് ഉണ്ടാകുമെന്നുമായിരുന്നു സർക്കാർ രേഖാമൂലം അറിയിച്ചത്.
ഇതിനെ തുടർന്നായിരുന്നു കെജിഎംഒഎ നടത്തിവന്ന പ്രതിഷേധ പരിപാടികൾ നിർത്തിവെച്ചത്. എന്നാൽ, തികച്ചും അപലപനീയമായ വിധം നാളിതുവരെ ആയിട്ടും ഈ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി. ഇതുമൂലമാണ് വീണ്ടും പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയതെന്ന് കെജിഎംഒഎ പ്രസ്‌താവനയിൽ അറിയിച്ചു.
Most Read: വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിന് ജാമ്യം