ന്യൂ ഡെല്‍ഹി: രാജ്യത്ത് വര്‍ഷം തോറും ആദായ നികുതി അടക്കുന്നവരുടെ എണ്ണം ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണെന്ന് കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ ആകെ 5.78 കോടി ആദായ നികുതി റിട്ടേണുകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 1.46 കോടി പേരാണ് വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കൂടുതല്‍ ആണെന്ന് അറിയിച്ചിട്ടുള്ളത്. കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് താക്കൂറാണ് ലോക്‌സഭയിൽ ഇത് വ്യക്തമാക്കിയത്.
2020-21 സാമ്പത്തിക വര്‍ഷം മുതല്‍ വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ താഴെയുള്ളവര്‍ ആദായ നികുതി അടക്കേണ്ടി വരില്ല. രാജ്യത്ത് നികുതി വെട്ടിപ്പ് തടയുന്നതിന് ഐടി വകുപ്പുമായി ചേര്‍ന്ന് കൂടുതല്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇത്തരം നികുതി വെട്ടിപ്പുകള്‍ കണ്ടെത്തുന്നത് സങ്കീര്‍ണമായ പ്രക്രിയയാണെന്ന് കേന്ദ്രം തന്നെ സമ്മതിക്കുന്നുണ്ട്.
പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് നികുതി വെട്ടിപ്പ് തടയുക എന്ന ഉദ്ദേശത്തോടെയാണ്, 2 ലക്ഷം രൂപയിലധികം കൈമാറ്റം ചെയ്യുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ഇതിന്റെ ഭാഗമായി നടപ്പാക്കിയതാണെന്നും സര്‍ക്കാര്‍ അറിയിക്കുന്നു. പ്രത്യക്ഷ നികുതിക്ക് പുറമേ സര്‍ക്കാരിന്റെ പ്രധാന വരുമാനമായ പരോക്ഷ നികുതിയിലും വ്യാപകമായ തട്ടിപ്പുകള്‍ നടക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇതുമായി ബന്ധപ്പെട്ട് 906 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്.