തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെയും കോൺഗ്രസിനെയും നയിക്കാൻ ഉമ്മൻ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം.
തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചെയർമാൻ പദവിയും അദ്ദേഹത്തിന് നൽകും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിനുള്ള ചുമതലയും ഉമ്മൻ ചാണ്ടിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറും യോഗത്തിൽ പങ്കെടുത്തു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സജീവമല്ലാതിരുന്നത് പാർട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തൽ. അതിനാൽ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ സജീവ പ്രവർത്തനം അനിവാര്യമാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പുതിയ ചുമതലകൾ ഏൽപ്പിച്ചത്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി സജീവമായി ഇടപെടണമെന്ന് മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ ഇക്കുറി ഭരണത്തിലേറേണ്ടത് കോൺഗ്രസിന് അനിവാര്യമായതിനാൽ ഗ്രൂപ്പ്പോരില്ലാതെ ഒരുമിച്ച് പ്രവർത്തിക്കാൻ ഹൈക്കമാൻഡ് നേതാക്കളോട് ആവശ്യപ്പെടുമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. ജനപിന്തുണയും വിജയസാധ്യതയും പരിഗണിച്ച് സ്‌ഥാനാർഥികളെ നിശ്‌ചയിക്കാനും സ്‌ത്രീകൾക്കും യുവാക്കൾക്കും അർഹമായ രീതിയിൽ പ്രാധാന്യം നൽകാനും നിർദേശമുണ്ടാകും.
സാമുദായിക സന്തുലനം ഉറപ്പാക്കാനും അഭിപ്രായ വ്യത്യസങ്ങളാൽ അകന്നു നിൽക്കുന്ന പരമ്പരാഗതമായി കോൺഗ്രസിനൊപ്പമുള്ള സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കാൻ നേതാക്കൾ ശ്രദ്ധിക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെടും.
Read also: സ്വിഫ്റ്റ്; കെഎസ്ആര്‍ടിസി എംഡിയും യൂണിയന്‍ നേതാക്കളും ചര്‍ച്ച തുടങ്ങി