പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിയിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റദ്ദാക്കപ്പെട്ട, ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370ന്റെ പേരു പറഞ്ഞ് ബിഹാറിൽ വോട്ട് ചോദിക്കാൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്ന് മോദി ചോദിച്ചു. ബിഹാറിലെ സസറാമിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത്.
“എൻഡിഎ സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി. അധികാരത്തിൽ വന്നാൽ അത് തിരികെ കൊണ്ടുവരുമെന്നാണ് പ്രതിപക്ഷം പറയുന്ന്. ഇത്തരം പ്രസ്‌താവനകൾ നടത്തിയ ശേഷം ബിഹാറിൽ വോട്ട് ചോദിക്കാൻ അവർ ധൈര്യപ്പെടുന്നുണ്ടോ? രാജ്യത്തെ രക്ഷിക്കാൻ അതിർത്തിയിലേക്ക് മക്കളെ അയക്കുന്ന സംസ്‌ഥാനമായ ബിഹാറിനെ അപമാനിക്കുന്നതിന് തുല്യമല്ലേ ഇത്?”,- മോദി ചോദിച്ചു.
Related News: ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് യോഗത്തില്‍ പങ്കെടുക്കും
ബിഹാറിൽ നിതീഷ് കുമാർ സർക്കാർ കൃത്യമായി ഇടപെട്ടില്ലായിരുന്നെങ്കിൽ സംസ്‌ഥാനത്ത് കോവിഡ് മരണങ്ങൾ കൂടിയേനെ എന്നും മോദി പറഞ്ഞു. “ബിഹാർ ഇത്ര വേഗത്തിൽ പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ മഹാമാരി ഒരുപാട് പേരുടെ ജീവൻ എടുത്തേനെ. അത് ചിന്തിക്കാൻ കൂടി സാധിക്കാത്ത അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. പക്ഷെ ഇന്ന് ബിഹാർ കോവിഡിനെ പൊരുതി തോൽപിച്ചിരിക്കുന്നു”,- മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ചേർന്ന് നടത്തിയ റാലിയിൽ പങ്കെടുത്ത് കൊണ്ട് മോദി പറഞ്ഞു.