ലോസ് ആഞ്ചലോസ്: 93ആമത് ഓസ്‌കർ പുരസ്‌കാരവേദിയിൽ ഏഷ്യൻ തിളക്കം. മികച്ച ചിത്രമായ് ചൈനീസ് സംവിധായിക ക്ളോയ് ഷാവോ ഒരുക്കിയ ‘നൊമാഡ്‌ലാൻഡ്’ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലൂടെ മികച്ച സംവിധായികക്കുള്ള പുരസ്‌കാരവും ക്ളോയ് ഷാവോ സ്വന്തമാക്കി. ‘ദി ഫാദർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് വിഖ്യാത നടൻ ‘ആന്റണി ഹോപ്‌കിൻസ്’ മികച്ച നടനുള്ള പുരസ്‌കാരം നേടി.
മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്‌തിയാണ് ആന്റണി ഹോപ്‌കിൻസ്. ‘നൊമാഡ്‌ലാൻഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാൻസസ് മക്‌ഡോർമെൻഡ് മികച്ച നടിക്കുളള പുരസ്‌കാരവും നേടി.
ഡാനിയൽ കലൂയയാണ് മികച്ച സഹനടൻ. ‘ജൂദാസ് ആൻഡ് ദി ബ്ളാക്ക് മെസയ്യ’ എന്ന ചിത്രത്തിലെ പ്രകടനമാണ് ഡാനിയലിനെ മികച്ച സഹനടനുള്ള പുരസ്‌കാരത്തിന് അർഹനാക്കിയത്. ‘പ്രോമിസിംഗ് യംഗ് വുമണിന്റെ’ രചന നിർവഹിച്ച എമറാൾഡ് ഫെന്നൽ മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്‌കാരം ദി ഫാദറിന്റെ രചന നിർവഹിച്ച ക്രിസ്‌റ്റഫർ ഹാംപ്‌റ്റണും, ഫ്‌ളോറിയൻ സെല്ലറും സ്വന്തമാക്കി.
മറ്റ് പുരസ്‌കാരങ്ങൾ
മികച്ച വിദേശഭാഷാ ചിത്രം- അനദർ റൗണ്ട് (ഡെൻമാർക്ക്), മേക്കപ്പ്, കേശാലങ്കാരം- മാ റെയ്‌നീസ് ബ്ളാക്ക് ബോട്ടം, വസ്‌ത്രാലങ്കാരം-ആൻ റോത്ത് (മാ റെയ്‌നീസ് ബ്ളാക്ക് ബോട്ടം), മികച്ച ലൈഫ് ആക്ഷൻ ഷോർട്ട് ഫിലിം- ടു ഡിസ്‌റ്റന്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ്, ശബ്‌ദവിന്യാസം-സൗണ്ട് ഓഫ് മെറ്റൽ, ആനിമേഷൻ ഹ്രസ്വ ചിത്രം-ഈഫ് എനിത്തിംഗ് ഹാപ്പെൻസ് ഐ ലവ് യു, മികച്ച ആനിമേഷൻ ചിത്രം (ഫീച്ചർ)- സോൾ, മികച്ച ഡോക്യുമെന്ററി (ഫീച്ചർ)- മൈ ഓക്‌ടോപസ് ടീച്ചർ.
ലോസ് ആഞ്ചലസിലെ യൂണിയൻ സ്‌റ്റേഷനിലാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ചടങ്ങ് നടന്നത്. അമേരിക്കയിലെ പുരസ്‌കാര വേദിയിലെത്താൻ കഴിയാത്തവർക്കായി യുകെയിൽ പ്രേത്യക ഹബ് ഒരുക്കിയിട്ടുണ്ട്. 170 അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
Read Also: ‘സർദാർ’ മോഷൻ പോസ്‌റ്ററെത്തി; വ്യത്യസ്‌ത ഗെറ്റപ്പിൽ കാർത്തി, ചിത്രത്തിൽ രജീഷ വിജയനും