ഒറ്റപ്പാലം: കദീജ കൊലക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഖദീജയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കാനുള്ള സഹോദരീ പുത്രിയുടെ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് ആർഎസ് റോഡ് തെക്കേത്തൊടി കദീജയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ ഖദീജയുടെ സഹോദരീ പുത്രി ഷീജ (44), മകൻ യാസിർ (21) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇരുവരും നിലവിൽ റിമാൻഡിലാണ്.
സംഭവം നടന്ന് 90 ദിവസം തികയും മുമ്പാണ് പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 69 സാക്ഷികളാണുള്ളത്. ഇതിൽ രണ്ടുപേരിൽ നിന്ന് മജിസ്‌ട്രേറ്റ് നേരിട്ട് മൊഴി എടുത്തിരുന്നു. സെപ്റ്റംബർ ഒമ്പതിന് ഷീജയും മകനും കദീജയുടെ പത്ത് പവൻ സ്വർണം കൈക്കലാക്കി വിൽക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ സംശയം തോന്നിയ ജ്വല്ലറി ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തെങ്കിലും കുടംബക്കാരായതിനാൽ പരാതി ഇല്ലെന്ന് കദീജ അറിയിച്ചതോടെ ഇരുവരെയും വിട്ടയച്ചു.
എന്നാൽ, സംഭവത്തിൽ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം ഷീജയും മകനും 13 പവൻ സ്വർണം കൈക്കലാക്കി വീണ്ടും ഇതേ ജ്വല്ലറിയിൽ വില്പനക്ക് ശ്രമിച്ചതിന് പിന്നാലെയാണ് പോലീസിന്റെ പിടിയിലാകുന്നത്. ഒറ്റപ്പാലം പോലീസ് ഇൻസ്‌പെക്‌ടർ വി ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.
Most Read: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ചു; പാൽ വിതരണം ഒരു ദിവസം മാത്രം