കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളിയതല്ലെന്ന് അഭിഭാഷകൻ കൃഷ്‌ണ രാജ്. അറസ്‌റ്റിന്റെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ തന്നെ കോടതിയിൽ പറഞ്ഞു. അതായിരുന്നു തങ്ങളുടെ ഉദ്ദേശ്യം. അത് നടന്നു എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“ജാമ്യം ലഭിക്കുന്ന വകുപ്പുകളായ 153, 120 ബി. 153 എങ്ങനെ നിൽക്കുന്നു എന്ന് കോടതി ആദ്യമേ ചോദിച്ചത് നിങ്ങൾ കേട്ടില്ലേ? അതൊരു പൊട്ടക്കേസാണ്. അത് വേറൊരു കാര്യം. സഖാവ് പിണറായി വിജയന്റെ നിയമവിദഗ്‌ധർ കൊടുക്കുന്ന ഉപദേശം കാരണമെടുക്കുന്ന പൊട്ടക്കേസാണ്. വെപ്രാളം കാണിച്ച് എടുക്കുന്ന പരിപാടിയാണ്. രണ്ടാമത്തെ കാര്യം, ജാമ്യം ലഭിക്കുന്ന കേസിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകുക എന്നാൽ അതിന് സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. എന്നിട്ടും കോടതി വാദമെല്ലാം കേട്ടുകഴിഞ്ഞ്, പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു, ‘അറസ്‌റ്റിന്റെ ആവശ്യമില്ല’. അത് റെക്കോർഡ് ചെയ്‌തു. എന്നിട്ടാണ് ക്ളോസ് ചെയ്‌തത്. ഇത് തള്ളി എന്നൊന്നും പറയുന്നതിൽ അർഥമില്ല. ഞങ്ങളുടെ ഉദ്ദേശ്യം നടന്നു. അറസ്‌റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു, അത് കോടതി റെക്കോർഡ് ചെയ്‌തു,”- അഡ്വ. കൃഷ്‌ണ രാജ് പറഞ്ഞു.
സ്വപ്‌ന സുരേഷിന്റെയും പിഎസ് സരിത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുൻമന്ത്രി കെടി ജലീൽ എംഎൽഎ നൽകിയ പരാതിയിൽ കേസെടുത്തതിനെ തുടർന്നു നൽകിയ ഹരജിയാണ് തള്ളിയത്. കേസിൽ അറസ്‌റ്റിന് ഉദ്ദേശിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വ്യക്‌തമാക്കി. ഇതോടെ സ്വപ്‌നക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്നു വിലയിരുത്തിയാണ് ജസ്‌റ്റിസ് വിജു ഏബ്രഹാം ഹരജി തള്ളിയത്.
തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തതിനു പിന്നാലെ ഇന്നു രാവിലെ സ്വപ്‌നയും സരിത്തും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിർന്ന രാഷ്‌ട്രീയ നേതാവ് പിസി ജോർജിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read: വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങൾ മഹാപ്രളയത്തിലേക്ക്; മഴക്കെടുതി അതിരൂക്ഷം