കാബൂൾ: പഞ്ച്‌ഷീറിലെ അഫ്ഗാൻ പ്രതിരോധ സേനയ്‌ക്കെതിരെ പാക് വ്യോമാക്രമണമെന്ന് റിപ്പോർട്. പ്രതിരോധ സേനാ നേതാവ് അമറുള്ള സാലെയുടെ വീട് ആക്രമിച്ചെന്നും എന്നാൽ സാലെയെ കൊലപ്പെടുത്താൻ സാധിച്ചില്ലെന്നുമാണ് വിവരം. പഞ്ച്‌ഷീർ താഴ്‌വരയിലെ ചില പ്രദേശങ്ങൾ താലിബാൻ പിടിച്ചടക്കിയെന്ന് അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ പ്രതിരോധ സേനാ വക്‌താവ് ഫഹീം ദഷ്‌തി കൊല്ലപ്പെട്ടെന്ന് ടോളോ ന്യൂസ് റിപ്പോർട് ചെയ്‌തിരുന്നു.
പഞ്ച്‌ഷീർ പ്രവിശ്യയിലെ എല്ലാ ജില്ലകളും പിടിച്ചെടുത്തെന്നും പ്രവിശ്യയുടെ തലസ്‌ഥാനത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും താലിബാന്‍ അറിയിച്ചിരുന്നു. ബസ്രാക്കില്‍ മാത്രമാണ് തങ്ങള്‍ക്ക് പ്രതിരോധം നേരിടേണ്ടി വന്നതെന്നും വടക്കന്‍ സഖ്യത്തിന്റെ കയ്യിലുണ്ടായിരുന്ന പോര്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തുവെന്നും താലിബാന്‍ അവകാശപ്പെട്ടു. പഞ്ച്‌ഷീറില്‍ തങ്ങൾക്ക് മേധാവിത്വം ഉണ്ടെന്നാണ് ഇരുപക്ഷത്തിന്റെയും അവകാശവാദം.
എന്നാൽ താലിബാന്റെ അവകാശവാദം വടക്കന്‍ സഖ്യം തള്ളി. തങ്ങള്‍ താലിബാന് കീഴ്‌പ്പെട്ടിട്ടില്ലെന്നും അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഒരു ജില്ല തിരിച്ചു പിടിച്ചെന്നും പ്രതിരോധ സേന അവകാശപ്പെട്ടു. തങ്ങളുടെ പിടിയിലായ താലിബാന്‍ ഭീകരരില്‍ കൂടുതല്‍ പേരും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും അതില്‍ കൂടുതലും പാകിസ്‌ഥാനില്‍ നിന്നും ഉള്ളവരാണെന്നും പ്രതിരോധ സേന പറഞ്ഞു.
Read also: പഞ്ച്‌ഷീർ പിടിച്ചെടുത്തെന്ന് താലിബാൻ; കീഴങ്ങിയില്ലെന്ന് പ്രതിരോധ സേന